ചൂണ്ടയില്‍ കുടുങ്ങിയ ഭീമന്‍ മത്സ്യം 63 കാരനെ വലിച്ചു കൊണ്ടുപോയി; ആറാം ദിവസവും തിരച്ചില്‍ തുടരുന്നു

ചൂണ്ടയില്‍ കുടുങ്ങിയ ഭീമന്‍ മത്സ്യം  63 കാരനെ വലിച്ചു കൊണ്ടുപോയി;  ആറാം ദിവസവും തിരച്ചില്‍ തുടരുന്നു

ഹവായ്: ചൂണ്ടയില്‍ കുരുങ്ങിയ ഭീമന്‍ മത്സ്യം അറുപത്തി മൂന്നുകാരനെ ബോട്ടില്‍നിന്ന് വലിച്ചുകൊണ്ടു പോയി. ഹവായിലെ ഹോനാനൗ തീരത്ത് കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം. മത്സ്യബന്ധനത്തിന് പോയ മാര്‍ക്ക് നിറ്റില്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായി തെരച്ചില്‍ ആറാം ദിവസവും തുടരുകയാണ്. ട്യൂണ ഇനത്തിലുള്ള അഹി മത്സ്യത്തെ പിടിക്കുന്നതിനിടയിലാണ് ഇയാളെ കാണാതായത്.

കോസ്റ്റ് ഗാര്‍ഡും ഹവായിലെ അഗ്‌നിരക്ഷാ സേനയും സംയുക്തമായാണ് മാര്‍ക്ക് നിറ്റിലിന് വേണ്ടി തിരച്ചില്‍ നടത്തുന്നത്. സുഹൃത്തിനൊപ്പം ബോട്ടില്‍ ഹോനാനൗവ്വിലാണ് ഇയാളെ ഒടുവില്‍ കണ്ടത്. വലിയ മത്സ്യമാണ് എന്ന് പറഞ്ഞ് ചൂണ്ടക്ക് അടുത്തേക്ക് പോയ മാര്‍ക്കിനെ ചൂണ്ടയോടെ മത്സ്യം വലിച്ചുകൊണ്ടുപോയെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലീസിന് നല്‍കിയ മൊഴി.

അഞ്ച് അടി ഉയരമുള്ള മാര്‍ക്കിന് 80 കിലോയോളം ഭാരമുണ്ടെന്നും പൊലീസ് വിശദമാക്കുന്നു. ഞായറാഴ്ച മുതല്‍ മാര്‍ക്കിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോസ്റ്റ് ഗാര്‍ഡ്. ഉടനെ തിരച്ചില്‍ നിര്‍ത്തില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ചയോടെ തിരച്ചിലിന് ഹെലികോപ്ടര്‍ അടക്കമുള്ള സംഘമെത്തിയെങ്കിലും മാര്‍ക്കിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കടലില്‍ 515 മൈലോളം ദൂരത്തില്‍ 65 മണിക്കൂറോളമായി ഇരുപതിലേറെ തവണ തെരച്ചില്‍ നടത്തിയതായി കോസ്റ്റ് ഗാര്‍ഡ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം മത്സ്യത്തെ പിടികൂടുന്നതിനിടയില്‍ സമാനമായ അപകടങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുള്ളതായാണ് മുങ്ങല്‍ വിദഗ്ധരടക്കം വിശദമാക്കുന്നത്.

മാര്‍ക്ക് വെള്ളത്തിലേക്കു വീഴുന്നത് സുഹൃത്ത് കണ്ടതായാണ് വിവരം. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ഇത്. സുഹൃത്തിന് പിന്നാലെ കടലില്‍ ചാടിയെങ്കിലും മാര്‍ക്കിനെ കണ്ടെത്താനാവാതെ വന്നതോടെയാണ് കോസ്റ്റ് ഗാര്‍ഡിനെ വിളിക്കുന്നത്. അഹി എന്ന് അറിയപ്പെടുന്ന യെല്ലോ ഫിന്‍ ട്യൂണ മത്സ്യമാണ് മാര്‍ക്കിന്റെ ചൂണ്ടയില്‍ കൊരുത്തതെന്നാണ് സൂചന. ആറടി വരെ നീളം വയ്ക്കാറുള്ള ഇവ സാധാരണ ഗതിയില്‍ 56 കിലോമുതല്‍ 181 കിലോ വരെ ഭാരം വയ്ക്കാറുണ്ട്. ചൂണ്ടക്കാരെ വലയ്ക്കുന്നതില്‍ ഏറെ കുപ്രസിദ്ധി നേടിയിട്ടുള്ളവയാണ് ഇവ. ഇവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ടുള്ള കായിക മത്സരങ്ങളും നടക്കാറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.