ട്രാഫിക് ലംഘനം; അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന്‍ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

ട്രാഫിക് ലംഘനം; അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന്‍ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

വാഷിങ്ടണ്‍: ട്രാഫിക് നിയമ ലംഘനത്തിന്റെ പേരില്‍ കറുത്ത വര്‍ഗക്കാരന് ക്രൂരമായി മര്‍ദനമേല്‍ക്കുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ അഞ്ച് അമേരിക്കന്‍ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം. കിഴക്കന്‍ സംസ്ഥാനമായ ടെന്നസിയിലുണ്ടായ സംഭവത്തില്‍ രണ്ടാം ഡിഗ്രി കൊലക്കുറ്റമാണ് പൊലീസുകാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അശ്രദ്ധമായി വാഹനമോടിച്ചതിന് ട്രാഫിക് പൊലീസ് തടഞ്ഞുവച്ച 29 കാരനായ ടയര്‍ നിക്കോള്‍സ് ജനുവരി 10 നാണ് മരണപ്പെട്ടത്. പൊലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ നിക്കോള്‍സ് ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. മെംഫിസ് നഗരത്തിലെ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കുറ്റക്കാര്‍.

ജനുവരി ഏഴിനാണ് യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് തടഞ്ഞ് നിര്‍ത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട യുവാവ് ജനുവരി 10ന് മരിച്ചു.

പൊലീസിന്റെ ആഭ്യന്തര അന്വേഷണത്തെ തുടര്‍ന്ന് കുറ്റക്കാരെന്ന് കണ്ടെത്തിയ കറുത്തവര്‍ഗക്കാര്‍ തന്നെയായ അഞ്ച് ഉദ്യോഗസ്ഥരെ നേരത്തെ പുറത്താക്കിയിരുന്നു. ഡെമെട്രിയസ് ഹാലി, ഡെസ്മണ്ട് മില്‍സ് ജൂനിയര്‍, എമിറ്റ് മാര്‍ട്ടിന്‍, ജസ്റ്റിന്‍ സ്മിത്ത്, ടഡാരിയസ് ബീന്‍ എന്നിവരാണ് കുറ്റക്കാര്‍. കഴിഞ്ഞ ആഴ്ച ഇവരെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുകയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊലപാതകം, ക്രൂരമായ ആക്രമണം, തട്ടിക്കൊണ്ടുപോകല്‍, ഉദ്യോഗസ്ഥ മോശം പെരുമാറ്റം, ഉദ്യോഗസ്ഥ പീഡനം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പൊലീസ്, ടെന്നസി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ഷെല്‍ബി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ്, എഫ്ബിഐ എന്നിവ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നായിരുന്നു നടപടി. പൊലീസ് ബോഡി-ക്യാം ഫൂട്ടേജുകളുടെ അടിസ്ഥാനത്തില്‍ നിക്കോള്‍സിന്റെ കുടുംബം ഡിപ്പാര്‍ട്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. നിക്കോള്‍സിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുകയും അതി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തെത്തുടര്‍ന്നുണ്ടായ അമിത രക്തസ്രാവം മൂലമാണ് നിക്കോള്‍സ് മരിച്ചതെന്നും കുടുംബം പറയുന്നു.

ഇത് പ്രൊഫഷണല്‍ പരാജയം മാത്രമല്ല, മറ്റൊരു വ്യക്തിയോടുള്ള അടിസ്ഥാന മാനവികതയുടെ പരാജയമാണ്. ഈ സംഭവം ഹീനവും മനുഷ്യത്വരഹിതവുമായിരുന്നെന്ന് മെംഫിസ് പൊലീസ് ചീഫ് പ്രസ്താവനയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.