സ്വവര്‍ഗാനുരാഗം: മാര്‍പാപ്പയുടെ വാക്കുകള്‍ വളച്ചൊടിച്ച് പ്രമുഖ മാധ്യമങ്ങള്‍

സ്വവര്‍ഗാനുരാഗം: മാര്‍പാപ്പയുടെ വാക്കുകള്‍ വളച്ചൊടിച്ച് പ്രമുഖ മാധ്യമങ്ങള്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ സ്വവര്‍ഗാനുരാഗത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച് പ്രമുഖ മാധ്യമങ്ങള്‍. 'സ്വവര്‍ഗ ലൈംഗീകത കുറ്റമല്ലെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ' എന്ന തലക്കെട്ടോടെയാണ് ഒരു മലയാള മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ 'സ്വവര്‍ഗ ലൈംഗീകത കുറ്റമല്ല' എന്ന് പാപ്പ പറഞ്ഞിട്ടില്ല. 'അസോസിയേറ്റഡ് പ്രസിന്' നല്‍കിയ അഭിമുഖത്തില്‍  "Being a homosexual is not a crime". എന്നാണ് പാപ്പ പറഞ്ഞത്.

Being homosexual എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരാള്‍ക്ക് സ്വവര്‍ഗാനുരാഗം മനസില്‍ തോന്നുന്ന അവസ്ഥയാണ്. അത് പാപമല്ല. എന്നാല്‍ പ്രസ്തുത വികാരം ഒരു ലൈംഗീക പ്രവര്‍ത്തിയിലേക്ക് നയിക്കുമ്പോഴാണ് അത് പാപമാകുന്നത്. കെംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ഡിക്ഷ്ണറിയില്‍ homosexual എന്ന പദത്തിന് നല്‍കുന്ന വ്യാഖ്യാനം ഇപ്രകാരമാണ്: "Sexually attracted to men if you are a man and women if you are a woman".

എന്നാല്‍ ചില മലയാള മാധ്യമങ്ങള്‍ "Homosexual" എന്ന പദത്തെ തെറ്റായി വിവര്‍ത്തനം ചെയ്ത് 'സ്വവര്‍ഗരതി' എന്ന പദമാണ് ഉപയോഗിച്ചത്. സ്വവര്‍ഗാനുരാഗം കൊണ്ടുണ്ടാകുന്ന ലൈംഗീകമായ പ്രവര്‍ത്തിയാണ് സ്വവര്‍ഗരതി അഥവാ Homosexual act എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഒരു വ്യക്തിക്ക് സ്വവര്‍ഗാനുരാഗം മനസില്‍ തോന്നുന്നത് കുറ്റകരമാണെന്ന് കത്തോലിക്ക സഭ പഠിപ്പിക്കുന്നില്ല. ഇതു സംബന്ധിച്ച് കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 2358 വ്യക്തമാക്കുന്നത് ഇങ്ങനെ: 'രൂഢമൂലമായ സ്വവര്‍ഗഭോഗ പ്രവണതയുള്ള സ്ത്രീപുരുഷന്മാരുടെ എണ്ണം അവഗണിക്കാവുന്നതല്ല. വസ്തുനിഷ്ഠമായി ക്രമരഹിതമായ ഈ പ്രവണത അവരില്‍ ഭൂരിഭാഗത്തിനും ഒരു പരീക്ഷണം തന്നെയാണ്. ആദരവോടും സഹാനുഭൂതിയോടും പരിഗണനയോടും കൂടി അവരെ സ്വീകരിക്കണം.

അവര്‍ക്കെതിരെ അന്യായമായ വിവേചനത്തിന്റെ സൂചനകള്‍ ഒന്നും ഉണ്ടാകരുത്. ഈ വ്യക്തികള്‍ തങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, ക്രിസ്ത്യാനികളെങ്കില്‍ തങ്ങളുടെ അവസ്ഥയില്‍ നിന്നുളവാകുന്ന ബുദ്ധിമുട്ടുകളെ കര്‍ത്താവിന്റെ കുരിശിലെ ബലിയോടു ചേര്‍ക്കുവാനും അവര്‍ വിളിക്കപ്പെട്ടിരിക്കുന്നു.

'സ്വവര്‍ഗഭോഗ പ്രവണതയുള്ള വ്യക്തികള്‍ ശുദ്ധതയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. ആന്തരിക സ്വാതന്ത്ര്യം അഭ്യസിപ്പിക്കുന്ന ആത്മ നിയന്ത്രണത്താലും ചിലപ്പോള്‍ സ്വാര്‍ത്ഥ രഹിതമായ സുഹൃദ്ബന്ധത്തിന്റെ സഹായത്താലും പ്രാര്‍ത്ഥനയുടെയും കൗദാശിക കൃപാവരത്തിന്റെയും ശക്തിയാലും അവര്‍ക്ക് ക്രമേണയായും തീര്‍ച്ചയായും ക്രിസ്തീയ പൂര്‍ണത പ്രാപിക്കാന്‍ സാധിക്കും'.

'സ്വവര്‍ഗാനുരാഗം പാപമല്ല, എന്നാല്‍ സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ട ലൈംഗീകരമായ പ്രവര്‍ത്തികള്‍ പാപമാണ്' എന്നുതന്നെയാണ് സഭ എക്കാലവും പഠിപ്പിക്കുന്നത്. ഇത് തന്നെയാണ് ഫ്രാന്‍സിസ് പാപ്പയും പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തില്‍ ക്രൈസ്തവ വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങള്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.