അവസരങ്ങള്‍ മുതലാക്കാനായില്ല; ഈസ്റ്റ് ബംഗാളിനോട് തോല്‍വി വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ്

അവസരങ്ങള്‍ മുതലാക്കാനായില്ല; ഈസ്റ്റ് ബംഗാളിനോട് തോല്‍വി വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് സ്വപ്നവുമായി ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി. എതിരില്ലാത്ത ഒരു ഗോളിന് പോയന്റ് പട്ടികയില്‍ മൂന്നാമതുള്ള ബ്ലാസ്‌റ്റേഴ്‌സിനെ ഈസ്റ്റ് ബംഗാള്‍ തറപറ്റിച്ചു. 77-ാം മിനിറ്റില്‍ ക്ലെയിറ്റണ്‍ സില്‍വയാണ് കൊല്‍ക്കത്തക്കാരുടെ വിജയഗോള്‍ നേടിയത്. 

തോല്‍വി വഴങ്ങിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 16 മത്സരങ്ങളില്‍ നിന്ന് 28 പോയന്റാണ് മഞ്ഞപ്പടയ്ക്കുള്ളത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തിയെങ്കിലും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി നേരിട്ട് സെമിയില്‍ കയറാനുള്ള സാധ്യതക്കാണ് മങ്ങലേറ്റത്. 15 പോയന്റുള്ള ഈസ്റ്റ് ബംഗാളും വിജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി.

കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ പോയന്റ് പട്ടികയില്‍ ഒമ്പതാമതുള്ള ഈസ്റ്റ് ബംഗാള്‍ വരിഞ്ഞു മുറുക്കുകയായിരുന്നു. 59 ശതമാനം പന്ത് കൈവശം വെച്ചിട്ടും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് വല കുലുക്കാനായില്ല. ഇരുനിരയും 12 ഷോട്ടുകള്‍ വീതമാണ് ഉതിര്‍ത്തത്. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ഈസ്റ്റ് ബംഗാളിന്റെ മുബശിര്‍ റഹ്മാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന് കളിച്ചു. ആറാം മിനിറ്റില്‍ രാഹുലിന്റെ മനോഹരമായ ഹെഡര്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍മുഖത്ത് അപകടം വിതച്ചു. എട്ടാം മിനിറ്റില്‍ രാഹുലിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 16-ാം മിനിറ്റില്‍ തന്നെ ഈസ്റ്റ് ബംഗാള്‍ ആദ്യ പകരക്കാരനെ കളത്തിലിറക്കി. അങ്കിത് മുഖര്‍ജിയ്ക്ക് പകരം മുഹമ്മദ് റാക്കിബിനെ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഇറക്കി. പരിശീലകന്റെ നടപടിയില്‍ പ്രതിഷേധിച്ച മുഖര്‍ജി ജഴ്‌സിയൂരി വലിച്ചെറിഞ്ഞാണ് ഗ്രൗണ്ട് വിട്ടത്.

ഈസ്റ്റ് ബംഗാള്‍ പതിയെ ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും മുന്നേറ്റനിരയ്ക്ക് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. മികച്ച പ്രതിരോധം തീര്‍ച്ച് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഉറച്ചുനിന്നു. 36-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിക്ടര്‍ മോംഗിലിന്റെ ഹെഡര്‍ ഗോള്‍കീപ്പര്‍ കമല്‍ജിത്ത് സിങ് കൈയ്യിലൊതുക്കി. തൊട്ടുപിന്നാലെ അഡ്രിയാന്‍ ലൂണയുടെ കോര്‍ണര്‍ കിക്കും കമല്‍ജിത്ത് രക്ഷപ്പെടുത്തി.

42-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനായി വി.പി. സുഹൈര്‍ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ കരണ്‍ജിത്ത് സിങിന്റെ രണ്ട് അത്യുഗ്രന്‍ സേവുകള്‍ ബ്ലാസ്റ്റേഴ്‌സിനെ വലിയ അപകടത്തില്‍ നിന്ന് രക്ഷിച്ചു. 

രണ്ടാം പകുതിയുടെ 53-ാം മിനിറ്റില്‍ ജിയാനുവിന്റെ ഗോളെന്നുറച്ച ഷോട്ട് ബംഗാള്‍ ഗോള്‍കീപ്പര്‍ കമല്‍ജിത്ത് കൈയിലൊതുക്കി. 77-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് ഈസ്റ്റ് ബംഗാള്‍ ഗോളടിച്ചു. സൂപ്പര്‍താരം ക്ലെയിറ്റണ്‍ സില്‍വയാണ് ഗോള്‍ നേടിയത്. ഇടതുവിങിലൂടെ നയോറം നടത്തിയ മുന്നേറ്റം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ താരം വിക്ടര്‍ മോംഗിലിന്റെ ദേഹത്ത് തട്ടി സില്‍വയുടെ കാലിലേക്കാണ് പോയത്. കിട്ടിയ അവസരം മുതലെടുത്ത സില്‍വ അനായാസം വലകുലുക്കി. 

83-ാം മിനിറ്റില്‍ രാഹുലിനും പിന്നാലെ ഡയമന്റക്കോസിനും സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 89-ാം മിനിറ്റില്‍ ഡയമന്റക്കോസ് വീണ്ടും മികച്ച ഒരവസരം തുലച്ചു. ഇന്‍ജുറി ടൈമില്‍ ഈസ്റ്റ് ബംഗാളിന്റെ മുബഷിര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

16 കളികള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്‌റ്റേഴ്‌സിന് 28 പോയന്റാണുള്ളത്. ഒരു മത്സരം കുറച്ചു കളിച്ച എ.ടി.കെ മോഹന്‍ബഗാന്‍ 27 പോയന്റുമായി തൊട്ടുപിറകിലുണ്ട്. 16 കളിയില്‍ 15 പോയന്റുള്ള ഈസ്റ്റ് ബംഗാള്‍ ഒമ്പതാം സ്ഥാനത്ത് തുടരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.