'അമുസ്ലീംങ്ങളെ കൊന്നൊടുക്കുക; ക്രൈസ്തവരെ കുരിശിലേറ്റി വധിക്കുക': കൊലപാതക ആഹ്വാനവുമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ വീഡിയോ

'അമുസ്ലീംങ്ങളെ കൊന്നൊടുക്കുക; ക്രൈസ്തവരെ കുരിശിലേറ്റി വധിക്കുക': കൊലപാതക ആഹ്വാനവുമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ വീഡിയോ

'തൊഴില്‍ ഉപകരണങ്ങളും ട്രക്കുകളും കൈയിലുള്ള മറ്റ് ഉപകരണങ്ങളും കൊലയ്ക്ക് ഉപയോഗിക്കാം. ട്രക്ക് ഡ്രൈവറാണെങ്കില്‍ ചോര കൊണ്ട് തെരുവുകള്‍ കഴുകുന്നത് വരെ ക്രൈസ്തവരെ വണ്ടി കയറ്റി കൊല്ലണം'.

ലണ്ടന്‍: ക്രൈസ്തവര്‍ അടക്കം ലോകമെമ്പാടുമുള്ള ഇസ്ലാം ഇതര മത വിശ്വാസികളെ കൊന്നൊടുക്കണമെന്ന ആഹ്വാനവുമായി ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദികളുടെ പുതിയ വീഡിയോ. ഇതിനായി പ്രത്യേക പ്രചാരണ പരിപാടി തന്നെ ഭീകര സംഘടന ആരംഭിച്ചിട്ടുണ്ടെന്ന് മെയിര്‍ അമിത് ഇന്റലിജന്‍സ് ആന്റ് ടെററിസം ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഫെബ്രുവരി ആറിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകമെമ്പാടും, പ്രത്യേകിച്ച് യൂറോപ്പില്‍ ശക്തമായ ആക്രമണം നടത്താന്‍ തീവ്ര ഇസ്ലാമിസ്റ്റുകളോട് സംഘടന ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഐ.എസ് അനുകൂല സംഘടനയായ മതാനി ഫൗണ്ടേഷനും ക്രൈസ്തവരെ കൊല്ലുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ''എവിടെ വെച്ച് കാണുന്നുവോ അവിടെ വെച്ച് അവരെ കൊല്ലുക'' എന്ന തലക്കെട്ടോടെ ഒരു വീഡിയോ പുറത്തു വിട്ടിട്ടുണ്ട്.

തൊഴില്‍ ഉപകരണങ്ങളും ട്രക്കുകളും കൈയിലുള്ള മറ്റ് ഉപകരണങ്ങളും കൊലയ്ക്ക് ഉപയോഗിക്കാമെന്നും നെയില്‍ ഗണ്‍ ഉപയോഗിച്ച് ക്രൈസ്തവരെ കുരിശില്‍ തറക്കണമെന്നും മതാനി ഫൗണ്ടേഷന്‍ ആഹ്വാനം ചെയ്യുന്നു. ട്രക്ക് ഡ്രൈവറാണെങ്കില്‍ ചോരകൊണ്ട് തെരുവുകള്‍ കഴുകുന്നത് വരെ ക്രൈസ്തവരെ വണ്ടി കയറ്റി കൊല്ലണമെന്നും വീഡിയോയില്‍ പറയുന്നു.

സാധാരണക്കാരനെന്നോ സുരക്ഷാ ഉദ്യോഗസ്ഥനെന്നോ വ്യത്യാസമില്ലാതെ അവിശ്വാസികളെ ആക്രമിക്കണമെന്ന് മുന്‍പ് സംഘടനയുടെ വക്താവായിരുന്ന അബു മുഹമ്മദ് അല്‍-അഡ്‌നാനി പറയുന്ന ഒരു വോയിസ് ക്ലിപ്പും പ്രചരിക്കുന്നുണ്ട്.


തുര്‍ക്കിയോടും ഇസ്ലാമിനോടുമുള്ള പ്രതിഷേധ സൂചകമായി ഡാനിഷ്-സ്വീഡിഷ് വലതുപക്ഷ രാഷ്ട്രീയ നേതാവായ റാസ്മസ് പലൂഡാന്‍ ഇക്കഴിഞ്ഞ ജനുവരി 21 ന് സ്വീഡനില്‍ ഖുറാന്‍ കത്തിച്ചിരുന്നു. നാറ്റോയില്‍ അംഗമാകുവാനുള്ള സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങളുടെ ശ്രമത്തെ പിന്തുണക്കുകയില്ല എന്ന തുര്‍ക്കിയുടെ നിലപാടിനോടുള്ള പ്രതിഷേധ സൂചകമായി തുര്‍ക്കി എംബസിക്ക് മുന്നില്‍ വെച്ചാണ് പലൂഡാന്‍ ഖുറാന്‍ കത്തിച്ചത്.

ഇത് ഇസ്ലാമിനെതിരെയുള്ള അപമാനമായി കണ്ട് മുസ്ലീങ്ങള്‍ ലോകമെമ്പാടും ക്രൈസ്തവരുടെ രക്തം ചിന്തണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റ് ഐ.എസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ടെലഗ്രാം ചാനലിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുസ്ലീങ്ങള്‍ തങ്ങളുടെ മതത്തെ സംരക്ഷിക്കണമെന്നും 'അടിക്ക് പകരം അടി' എന്ന തത്വം സ്വീകരിക്കണമെന്നും ആഹ്വാനത്തില്‍ എടുത്തു പറയുന്നുണ്ട്.

സ്വീഡനില്‍ ഖുറാന്‍ കത്തിച്ചതിനെതിരെ പല മുസ്ലീം രാഷ്ട്രങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ജനുവരി 21 ന് ഖുറാന്‍ കത്തിച്ചതിന് തൊട്ടു പിന്നാലെ ജനുവരി 24 ന് കിഴക്കന്‍ കോംഗോയില്‍ 23 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്തത് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആഹ്വാന പ്രകാരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സമീപ കാലത്ത് മൊസാംബിക്കന്‍ സൈനികരെ കൊലപ്പെടുത്തിയതും ഖുറാന്‍ കത്തിച്ചതിനോടുള്ള പ്രതികാരം തന്നെയാണെന്നും കരുതപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.