'തുടര്‍ പഠനം നിഷേധിക്കുന്നു': സ്‌കൂളിനെതിരെ ലഹരി മാഫിയ ക്യാരിയറാക്കിയ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍

'തുടര്‍ പഠനം നിഷേധിക്കുന്നു': സ്‌കൂളിനെതിരെ ലഹരി മാഫിയ ക്യാരിയറാക്കിയ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ലഹരി മാഫിയ ക്യാരിയറാക്കിയ പെണ്‍കുട്ടിക്ക് തുടര്‍ പഠനം നിഷേധിക്കുന്നതായി കുടുംബം. തുടര്‍ പഠനത്തിനായി സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ താല്‍പര്യം കാട്ടുന്നില്ലെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്‌കൂളിലെത്താന്‍ അനുവദിക്കുന്നില്ലെന്നും പരീക്ഷ എഴുതാന്‍ മാത്രമാണ് സ്‌കൂള്‍ അധികൃതര്‍ അനുമതി നല്‍കിയതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

കുട്ടിക്ക് ലഹരി നല്‍കിയിരുന്നവര്‍ ഇപ്പോഴും സൈ്വര്യവിഹാരം നടത്തുകയാണെന്നും അമ്മ വ്യക്തമാക്കുന്നു. ലഹരി മാഫിയ ക്യാരിയറായി ഉപയോഗിച്ച പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലെ ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലാണുള്ളത്. പഠനം ഇടയ്ക്ക് വെച്ച് നിലച്ചതിനാല്‍ തുടര്‍ പഠനത്തിന് സ്‌കൂള്‍ അധികൃതരെ സമീപിച്ചെങ്കിലും താല്‍പര്യം കാട്ടിയില്ലെന്നാണ് അമ്മ പറയുന്നത്. പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതായും അമ്മ പറഞ്ഞു.

അതേസമയം കുട്ടിക്ക് ലഹരി നല്‍കിയിരുന്ന ആളുകള്‍ ഇപ്പോഴും നാട്ടില്‍ കറങ്ങി നടക്കുന്നുണ്ടെന്നും ലഹരി മാഫിയയുടെ ഭീഷണി ഇപ്പോഴുമുണ്ടെന്നും അമ്മ പ്രതികരിച്ചു. എന്നാല്‍, കുട്ടിക്ക് തുടര്‍ പഠനത്തിന് അവസരം നിഷേധിക്കുന്നതായുള്ള ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. രക്ഷിതാക്കള്‍ക്കൊപ്പം കുട്ടിക്ക് ക്ലാസില്‍ വരാമെന്നാണ് പറഞ്ഞതെന്ന് സ്‌കൂളിന്റെ പ്രധാനാധ്യപകന്‍ പറഞ്ഞു.

ലഹരി മാഫിയ ക്യാരിയറാക്കി സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 10 പേര്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംശയമുള്ള ആളുകളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.