കൊച്ചി: പതിനാറ് വര്‍ഷത്തെ പരിഷ്‌ക്കരണ ജോലികള്‍ക്ക് ശേഷം പിഒസി പ്രസിദ്ധീകരിച്ച പുതിയ ബൈബിള്‍ പ്രകാശനം ചെയ്തു. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് കേരള സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ വച്ച് പ്രകാശനം നിര്‍വഹിച്ചത്.
കേരളത്തിന്റെ ബഹുമുഖ പ്രതിഭയും സാംസ്‌കാരിക നേതാവുമായ പ്രൊഫ. എം.കെ.സാനുവിന് പിഒസി ബൈബിളിന്റെ പരിഷ്‌ക്കരിച്ച കോപ്പി നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.
അഭിമാനാര്‍ഹമായ ഈ ചരിത്ര മുഹൂര്‍ത്തത്തിന് കേരള കത്തോലിക്ക മെത്രാന്‍ സമിതിയിലെ എല്ലാ മെത്രാന്മാരും സന്യാസ സഭകളിലെ മേജര്‍ സൂപ്പീരിയര്‍മാരും സമൂഹത്തിലെ വിവിധ തലങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികളും സാക്ഷ്യം വഹിച്ചു.
എല്ലാ കാലത്തും എല്ലാ സംസ്‌കാരങ്ങളെയും സ്വാധീനിക്കാനും മെച്ചപ്പെട്ട മാനവ സമൂഹത്തെ വാര്‍ത്തെടുക്കുവാനും ബൈബിള്‍ മൂല്യങ്ങള്‍ ആവശ്യമാണെന്ന് പ്രൊഫ. എം.കെ. സാനു തന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. ബൈബിള്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കുവാന്‍ പരിഷ്‌ക്കരിച്ച ബൈബിള്‍ സഹായിക്കുമെന്ന് ഫാ. ഡാനിയേല്‍ പൂവ്വണ്ണത്തില്‍ അനുമോദന പ്രഭാഷണത്തില്‍ പറഞ്ഞു.
ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിമാരായ റവ. ഡോ. ജോജു കോക്കാട്ട്, റവ. ഡോ. ജോണ്‍സണ്‍ പുതുശേരി, റവ.ഡോ. ജോഷി മയ്യാറ്റില്‍ എന്നിവര്‍ പിഒസി ബൈബിളിന്റെ പരിഷ്‌ക്കരണ ചരിത്രത്തെയും നാള്‍ വഴികളെയും പരിഷ്‌ക്കരണത്തിന്റെ ആവശ്യകതയെയും കുറിച്ച് സംസാരിച്ചു.
ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജെയിംസ് ആനാപറമ്പില്‍ സ്വാഗതവും പിഒസി ഡയറക്ടര്‍ ഫാ. തോമസ് തറയില്‍ നന്ദിയും പറഞ്ഞു.
വിശുദ്ധ ഗ്രന്ഥം കാലകാലങ്ങളില്‍ പ്രമാദ രഹിതമായ വിധത്തില്‍ പരിഷ്‌ക്കരിച്ച് ദൈവ ജനത്തിന് ലഭ്യമാക്കാന്‍ ശ്രദ്ധിക്കണമെന്ന മാര്‍പാപ്പാമാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കേരളസഭ 2008 ല്‍ പരിഷ്‌ക്കരണ ശ്രമങ്ങള്‍ ആരംഭിച്ചത്.
പരിഷ്‌ക്കരണ പ്രക്രീയ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് 2024 ല്‍ പൂര്‍ത്തീകരിച്ചു. പിന്നീട് ആവശ്യമായ തിരുത്തലുകള്‍ക്ക് ശേഷമാണ് പരിഷ്‌കരിച്ച പിഒസി സമ്പൂര്‍ണ ബൈബിള്‍ പ്രസിദ്ധീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.