ബില്ലുകള്‍ ഒപ്പ് വെക്കുന്നില്ല; ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

ബില്ലുകള്‍ ഒപ്പ് വെക്കുന്നില്ല; ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ തെലങ്കാന സര്‍ക്കാറിന്റെ പാത പിന്തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍. ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് നടപടി. തുടര്‍ നടപടികളെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി.

നയപരമായ തീരുമാനമനുസരിച്ചുള്ള ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടുകയോ തിരിച്ചയയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. മന്ത്രിമാര്‍ നേരിട്ടു ഹാജരായി വ്യക്തത വരുത്തിയിട്ടും നടപടിയെടുത്തിട്ടില്ല. ബില്ലുകള്‍ ഒപ്പിടാനുണ്ടെന്ന് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി രണ്ടുതവണ ഗവര്‍ണര്‍ക്കു കത്തയച്ചിട്ടും മറുപടി ലഭിക്കാത്തത് സര്‍ക്കാരിന് കോടതിയെ സമീപിക്കാനുള്ള സാധൂകരണവുമാവും.

മന്ത്രിമാരായ പി.രാജീവ്, ആര്‍.ബിന്ദു, വി.എന്‍. വാസവന്‍, വി.അബ്ദുറഹ്മാന്‍, ജെ.ചിഞ്ചുറാണി എന്നിവരാണ് കഴിഞ്ഞ മാസം ഗവര്‍ണറെ കണ്ടത്. മന്ത്രിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും വിശദീകരിക്കാന്‍ മുഖ്യമന്ത്രി എന്തുകൊണ്ടു വന്നില്ലെന്നായിരുന്നു ഗവര്‍ണറുടെ ചോദ്യം.

എട്ടു ബില്ലുകളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാനുള്ളത്. ഇതില്‍ ലോകായുക്ത നിയമഭേദഗതി, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കല്‍, വൈസ് ചാന്‍സലര്‍ നിയമനത്തിന് സര്‍ക്കാരിനു മുന്‍തൂക്കം ലഭിക്കുന്ന അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിക്കുള്ള സര്‍വകലാശാലാ ഭേദഗതി എന്നീ സുപ്രധാന ബില്ലുകളില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍.

മൗലികാവകാശം ലംഘിക്കപ്പെട്ടാല്‍ പരമോന്നത കോടതിയെ സമീപിക്കാമെന്നതാണ് ഭരണഘടനയിലെ 32-ാം അനുച്ഛേദത്തിലെ വ്യവസ്ഥയിന്‍മേലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഭരണഘടനാ പ്രതിസന്ധി ചൂണ്ടിക്കാട്ടി 32-ാം അനുച്ഛേദമനുസരിച്ച് പരാതിയുമായി ഈ മാസം ആദ്യം തെലുങ്കാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിയമസഭ പാസാക്കിയ പത്തു ബില്ലുകളാണ് തെലങ്കാന ഗവര്‍ണര്‍ പിടിച്ചുവെച്ചിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.