സന: തലയുടെ ഇരു വശത്തും കൊമ്പ് പോലെ വളര്‍ന്ന ഭാഗം നീക്കം ചെയ്യുന്നതിനിടെ നൂറ് വയസിലധികം പ്രായമുള്ള വൃദ്ധന്‍ മരണത്തിന് കീഴടങ്ങി. യെമനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്നറിയപ്പെടുന്ന അലി ആന്തറാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അദേഹത്തെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നൂറ് വയസ് കഴിഞ്ഞതിന് ശേഷമാണ് അലിയുടെ തലയില്‍ 'കൊമ്പ്' വളര്‍ച്ച തുടങ്ങിയതെന്നാണ് കുടുംബം പറയുന്നത്. ആടിന്റെ കൊമ്പ് പോലെ ഇരുവശത്തും വളര്‍ച്ചയുണ്ടായിരുന്നു. ഇതിലൊരെണ്ണം മുഖത്തേക്ക് വ്യാപിക്കാന്‍ തുടങ്ങിയതോടെയാണ് ശസ്ത്രക്രിയ ചെയ്യാന്‍ കുടുംബം തീരുമാനിക്കുന്നത്.
എന്നാല്‍ ആവശ്യത്തിന് പരിശീലനം ലഭിക്കാത്ത ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും കുടുംബം ആരോപിക്കുന്നു. പഴുത്ത ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ട്യൂമര്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഇവരുടെ പരാതി.
മുഖത്തേക്ക് വളര്‍ന്നിറങ്ങിയ കൊമ്പ് മൂലം ഭക്ഷണം കഴിക്കാന്‍ പോലും അലി നന്നേ ബുദ്ധിമുട്ടിയിരുന്നു. കുറേ നാളുകളായി ഓര്‍മക്കുറവും അലട്ടിയിരുന്നു. ഇരുവശത്തും കൊമ്പ് പോലെ വളര്‍ന്ന ട്യൂമറുകളുമായി കുറച്ച് നാളുകള്‍ക്ക് മുമ്പ് അലിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതില്‍ പിന്നെ 'ഇരട്ടക്കൊമ്പന്‍' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
പ്രായമായവരില്‍ കൊമ്പ് പോലെയുണ്ടാകുന്ന വളര്‍ച്ചകള്‍ ഒരു തരം ട്യൂമറുകളാണെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. കെരാറ്റിന്റെ അമിത വളര്‍ച്ചയാണ് ഈ ട്യൂമറുകളുടെ മൂലകാരണമെന്ന് യെമനി പത്രമായ ഏഡന്‍-അല്‍-ഗാഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തേ 76 വയസുള്ള ഫ്രഞ്ചുകാരിയിലും 74 കാരനായ ഇന്ത്യന്‍ കര്‍ഷകനിലും സമാന രീതിയില്‍ കൊമ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഫ്രഞ്ച് വനിതയുടെ ശസ്ത്രക്രിയ വിജയമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26