ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലെ പ്രസംഗം: വിവരങ്ങള്‍ തേടി ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍

ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലെ പ്രസംഗം: വിവരങ്ങള്‍ തേടി ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞ് ഡല്‍ഹി പോലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തി.

രാജ്യത്ത് സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാവുന്നതായി താന്‍ കേട്ടെന്ന് ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറില്‍ നടന്ന സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവേ രാഹുല്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടിയാണ് ഡല്‍ഹി പോലീസ് രാഹുലിന്റെ വസതിയിലെത്തിയത്.

രാഹുലിനോട് സംസാരിക്കാനാണ് തങ്ങള്‍ ഇവിടെ വന്നതെന്ന് പോലീസ് സംഘത്തിന് നേതൃത്വം നല്‍കുന്ന സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡ പറഞ്ഞു.


ജനുവരി 30 ന് ശ്രീനഗറില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ ജോഡോ യാത്രയ്ക്കിടെ താന്‍ നിരവധി സ്ത്രീകളെ കണ്ടുവെന്നും അവര്‍ ബലാത്സംഗത്തിനിരയായതായി തന്നോട് പറഞ്ഞിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനായാണ് തങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് വിശദാംശങ്ങള്‍ തേടുന്നതെന്നും ഹൂഡ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തരണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് മാര്‍ച്ച് 16 ന് രാഹുലിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനോട് രാഹുല്‍ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പോലീസ് അദേഹത്തിന്റെ വീട്ടിലെത്തിയിരിക്കുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.