ലിവിങ് ടുഗദര്‍ റിലേഷനുകള്‍ക്ക് രജിസ്‌ട്രേഷന്‍; ഹര്‍ജി തള്ളി സുപ്രീം കോടതി

ലിവിങ് ടുഗദര്‍ റിലേഷനുകള്‍ക്ക് രജിസ്‌ട്രേഷന്‍; ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: ലിവിങ് ടുഗദര്‍ റിലേഷനുകള്‍ക്ക് രജിസ്‌ട്രേഷന്‍ വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ബുദ്ധി ശൂന്യമായ ഹര്‍ജിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് തള്ളിയത്.

ആര് രജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് ഹര്‍ജിക്കാരി ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചു. ഹര്‍ജി ഫയല്‍ ചെയ്തതിന് പിഴ ചുമത്തേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ക്ക് ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക മമതാ റാണിയാണ് ഹര്‍ജി നല്‍കിയത്. ലിവിങ് ടുഗദര്‍ ബന്ധങ്ങളിലെ പങ്കാളിയാല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

ബഹുമാനപ്പെട്ട കോടതി ലിവിങ് ടുഗദര്‍ ബന്ധങ്ങളെ സംരക്ഷിച്ചുകൊണ്ട് നിരവധി വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ലിവിങ് ടുഗദറിലുള്ള സ്ത്രീയോ പുരുഷനോ അവര്‍ക്ക് ജനിക്കുന്ന കുട്ടികളോ ആവട്ടെ അവരെ സംരക്ഷിക്കുന്ന വിധികള്‍ കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം ബന്ധങ്ങള്‍ക്ക് നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഇല്ലാത്തതിനാല്‍ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്.

അതിനാല്‍ ലിവിങ് ടുഗദര്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ശ്രദ്ധ വാക്കര്‍ കേസ് ഉള്‍പ്പെടെ സ്ത്രീകള്‍ പങ്കാളികളാല്‍ കൊല്ലപ്പെട്ട സമീപകാല കേസുകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് രജിസ്റ്റര്‍ ചെയ്താല്‍ വൈവാഹിക നില, ക്രിമിനല്‍ പശ്ചാത്തലം തുടങ്ങിയവ സംബന്ധിച്ച് പങ്കാളികള്‍ക്ക് പരസ്പരവും സര്‍ക്കാരിനും കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുമെന്ന് ഹര്‍ജിയില്‍ പറയുന്നു.

എന്താണിത് ? ആരാണ് രജിസ്ട്രഷന്‍ നടത്തേണ്ടത് ? കേന്ദ്ര സര്‍ക്കാരോ ? കേന്ദ്ര സര്‍ക്കാര്‍ ലിവിങ് ടുഗദര്‍ ബന്ധങ്ങളില്‍ എന്തുചെയ്യണം? ലിവ് ഇന്‍ ബന്ധങ്ങളിലെ ആളുകളുടെ സുരക്ഷ ഉറപ്പുവരുത്താനാണോ അതോ അത്തരം ബന്ധങ്ങള്‍ അനുവദിക്കാതിരിക്കാനാണോ നിങ്ങള്‍ ശ്രമിക്കുന്നത് ? ഇത്തരം കേസുകളില്‍ പിഴ ചുമത്തുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.