ഗുണനിലവാരമില്ല; 18 മരുന്ന് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി

ഗുണനിലവാരമില്ല; 18 മരുന്ന് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ ഗുണനിലവാരമില്ലാത്ത മരുന്ന് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. വ്യാജമോ ഗുണനിലവാരമില്ലാത്തതോ ആയ മരുന്നുകള്‍ നിര്‍മ്മിക്കുന്ന ഫാര്‍മ കമ്പനികള്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണ് നീക്കം. 18 ഫാര്‍മ കമ്പനികളുടെ ലൈസന്‍സാണ് ആരോഗ്യ മന്ത്രാലയം റദ്ദ് ചെയ്തത്.

കേന്ദ്ര ഡ്രഗ് റെഗുലേറ്റര്‍മാര്‍ 20 സംസ്ഥാനങ്ങളിലായി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യ വ്യാപക പരിശോധനയില്‍ 203 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നിലവാരമില്ലാത്ത മരുന്ന് നിര്‍മിക്കുന്നതായി കണ്ടെത്തി. ആന്ധ്രപ്രദേശ്, ബീഹാര്‍, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കമ്പനികളാണ് ഈ പട്ടികയില്‍ ഉണ്ടായിരുന്നത്.

ഇതില്‍ ഗുണനിലവാര മാനദണ്ഡലങ്ങള്‍ തീരെ പാലിക്കാത്ത 76 കമ്പനികള്‍ക്കെതിരെയുള്ള നടപടിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായാണ് 18 സ്ഥാപനങ്ങളുടെ മരുന്ന് നിര്‍മ്മാണ ലൈസന്‍സ് റദ്ദാക്കി സ്ഥാപനം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. മൂന്ന് കമ്പനികളുടെ ഉല്‍പ്പന്ന ലൈസന്‍സ് റദ്ദാക്കി. 26 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ഉസ്ബെക്കിസ്ഥാന്‍, ഗാംബിയ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യന്‍ മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് പരാതി ഉയര്‍ന്നതോടെയാണ് നടപടി. ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നുവെന്ന ആരോപണം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.