കുനോ പാര്‍ക്കില്‍ ഒരു ചീറ്റ കൂടി ചത്തു; 40 ദിവസത്തിനിടെ ചത്തത് മൂന്ന് ചീറ്റകള്‍

കുനോ പാര്‍ക്കില്‍ ഒരു ചീറ്റ കൂടി ചത്തു; 40 ദിവസത്തിനിടെ ചത്തത് മൂന്ന് ചീറ്റകള്‍

കുനോ: മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ ഒരു ചീറ്റ കൂടി ചത്തു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന ദക്ഷ എന്ന് പേരിട്ട പെണ്‍ ചീറ്റയാണ് ചത്തതെന്ന് വനംവകുപ്പ് അറിയിച്ചു. മറ്റ് ചീറ്റകളുമായി ഏറ്റുമുട്ടി ദക്ഷയ്ക്ക് പരുക്കേറ്റതായി സൂചനയുണ്ട്. എങ്കിലും വനം വകുപ്പ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. 40 ദിവസത്തിനുള്ളില്‍ ചാകുന്ന മൂന്നാമത്തെ ചീറ്റയാണിത് ദക്ഷ.

ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച എട്ട് ചീറ്റകളില്‍ രണ്ടെണ്ണം നേരത്തെ ചത്തിരുന്നു. സാഷ എന്നു പേരുള്ള പെണ്‍ ചീറ്റപ്പുലി വൃക്കരോഗം ബാധിച്ചാണ് ചത്തത്. ഉദയ് എന്നുപേരുള്ള ചീറ്റ അസുഖം ബാധിച്ച് കഴിഞ്ഞ മാസവും ചത്തു. കുനോ പാര്‍ക്കിലെത്തിച്ച ചീറ്റകളുടെ ആദ്യ ബാച്ചില്‍ പെട്ടതായിരുന്നു സാഷ. ഫെബ്രുവരിയില്‍ രാജ്യത്തേക്ക് കൊണ്ടുവന്ന 12 ചീറ്റപ്പുലികളില്‍ ഒന്നാണായിരുന്നു ഉദയ്.

2022 സെപ്റ്റംബറിനും 2023 ഫെബ്രുവരിക്കും ഇടയിലാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ഉം നമീബയില്‍ നിന്ന് എട്ടും ചീറ്റകളെ ഇന്ത്യയില്‍ എത്തിച്ചത്. പ്രൊജക്ട് ചീറ്റയുടെ ഭാഗമായി അഞ്ചുവര്‍ഷം കൊണ്ട് 50 ചീറ്റകളെ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനരധിവസിപ്പിക്കുക എന്നതാണ് പ്രൊജക്ട് ചീറ്റ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

ആവാസവ്യവസ്ഥയെയും പുനരുജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2009 ല്‍ ആവിഷ്‌കരിച്ച പദ്ധതിയിലാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. 1952 ല്‍ ഏഷ്യന്‍ ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. വേട്ടയാടല്‍, ആവാസവ്യവസ്ഥ നഷ്ടമാകല്‍, ഭക്ഷ്യക്ഷാമം എന്നിവയാണ് ഇന്ത്യയില്‍ ചീറ്റപ്പുലികളുടെ വംശനാശത്തിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യയില്‍ 200 ചീറ്റകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഗ്രാമത്തില്‍ പ്രവേശിച്ച് കന്നുകാലികളെ കൊന്ന് തിന്നുന്ന കാരണത്താല്‍ ചീറ്റുകളെ കൊന്നിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്ത് വംശനാശം സംഭവിച്ച ഏക വലിയ സസ്തനിയാണ് ചീറ്റ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.