സമീപകാലങ്ങളായി സഭയെ പ്രതിക്കൂട്ടിൽ നിർത്തിയവർ ഉയർത്തിയ ചോദ്യങ്ങളും അവയ്ക്കുള്ള വിശദീകരണവും

സമീപകാലങ്ങളായി സഭയെ പ്രതിക്കൂട്ടിൽ നിർത്തിയവർ ഉയർത്തിയ ചോദ്യങ്ങളും അവയ്ക്കുള്ള വിശദീകരണവും

കേരള കത്തോലിക്കാ സഭയുടെ തുറന്നുപറച്ചിലുകൾ അതിരുകടക്കുന്നോ?ചില വിഷയങ്ങളിലുള്ള സഭയുടെ ഇടപെടലുകൾ കലാപ ശ്രമമോ? ഭൂരിപക്ഷ വർഗ്ഗീയതയോട് സഭാ നേതൃത്വം കൈകോർക്കുന്നുവോ? തീവ്രവാദത്തെയും അധിനിവേശ ശ്രമങ്ങളെയും തുറന്നുകാണിക്കുന്നതിലൂടെ സഭ എന്താണ് ലക്ഷ്യമാക്കുന്നത്? 

സമാനതകളില്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇന്ന് കേരളസമൂഹം കടന്നു പോകുന്നത്. ഇത് അധിനിവേശങ്ങളുടെ കാലമാണ്. അന്യന്റെ അവകാശങ്ങളിലേയ്ക്കും, അവന്റെ സ്വത്തിലേയ്ക്കും സ്വകാര്യതയിലേയ്ക്കുമുള്ള കടന്നുകയറ്റങ്ങളുടെ കാലം. അന്യന്റെ ഉടമസ്ഥാവകാശങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നതുപോലെതന്നെ, അവന്റെ വിശ്വാസങ്ങളും ബോധ്യങ്ങളും ശിഥിലമാക്കാനുള്ള പരിശ്രമങ്ങളും ഇവിടെ നടക്കുന്നു. എന്നാൽ , പലതും തുറന്നുപറഞ്ഞ് സംവാദങ്ങൾക്കുള്ള സാഹചര്യം സൃഷ്ടിക്കേണ്ട ഈ കാലഘട്ടത്തിൽ അത്തരത്തിലുള്ള ഉദ്യമങ്ങൾ പലതും യുദ്ധപ്രഖ്യാപനങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന പ്രവണത ഇന്ന് സമൂഹത്തിൽ‍ നിലനില്‍ക്കുന്നുണ്ട്. സാഹോദര്യവും പരിസ്ഥിതി സ്‌നേഹവും സംബന്ധിച്ച ഉദാത്ത സന്ദേശങ്ങൾ ലോകത്തിന് നൽകുന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനങ്ങൾക്ക് വിരുദ്ധമാണ് കേരളസഭയുടെ നിലപാടുകൾ എന്ന പ്രചാരണങ്ങളുമുണ്ട്.  

സാർവത്രികതയുടെ പ്രാദേശികത 

കത്തോലിക്കാ സഭയുടെ നിലപാടുകൾ സഭയുടെ സ്വഭാവം പോലതന്നെ എക്കാലവും സാർവ്വത്രികമാണ്. കാലത്തിനും ദേശത്തിനും അതീതമാണത്. സമുദായിക മൈത്രി, സാഹോദര്യം തുടങ്ങിയവ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ക്രൈസ്തവ ആദർശങ്ങളാണ്. എന്നാൽ, എല്ലാ മതങ്ങളോടും സമുദായങ്ങളോടും സാഹോദര്യവും സമഭാവനയും കാത്തുസൂക്ഷിക്കുന്നതോടൊപ്പം, വിവേകപൂർവ്വമായ സാമൂഹിക ഇടപെടലുകളും സഭയുടെ ഉത്തരവാദിത്തമാണ്. ഇന്ന് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത വർഗ്ഗീയ ധ്രുവീകരണത്തിന് പരിഹാരം വിവേകപൂർണ്ണമായ ഇടപെടലുകൾ മാത്രമാണ്. മുമ്പൊരിക്കലുമില്ലാത്തവിധം ഈ സമൂഹം ചില പ്രതിസന്ധികളെ നേരിടുമ്പോൾ സഭ നിശബ്ദത പാലിക്കണം എന്ന വാദം യുക്തിസഹമല്ല. നമുക്ക് ചുറ്റുമുള്ള ഇന്നത്തെ പടപ്പുറപ്പാടുകളെ നാം തിരിച്ചറിയാതെ പോകുന്നത് ആത്മഹത്യാപരമാണ്.  

തുറന്ന്-പറച്ചിലുകൾ ചിലപ്പോൾ കോളിളക്കങ്ങൾ സൃഷ്ടിച്ചേക്കാം. സങ്കീർണ്ണമായ സാമൂഹിക സംവിധാനങ്ങളിലുള്ള പതിവില്ലാത്ത ഇടപെടലുകൾ ആശയക്കുഴപ്പങ്ങൾക്ക് കാരണമായെന്നും വരാം. എന്നാൽ, ശുഭകരമായ ഭാവിക്ക് അനിവാര്യമാണ് ചില പൊളിച്ചെഴുത്തുകളും തിരുത്തലുകളും. ഇത്തരമൊരു സങ്കീർണ്ണമായ സാമൂഹിക പശ്ചാത്തലത്തിൽ അത്തരം സംവാദ വേദികളെ യുദ്ധമോ പോർവിളിയോ ആയി കാണുന്നിടത്ത് ഗുരുതരമായ പിശകുണ്ട്.  

ക്രിസ്തു പകർന്നു തന്ന സാഹോദര്യം, സ്‌നേഹം തുടങ്ങിയ മൂല്യങ്ങളെ ഫ്രാൻസീസ് പാപ്പയോട് ചേർന്നു ഉയർത്തിപ്പിടിച്ചുകൊണ്ട് വിവേകപൂർവം രാഷ്ട്ര പുനർനിർമിതിയിൽ സഹകരിക്കുമ്പോഴാണ് സഭയുടെ സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റപ്പെടുന്നത്. കരുണയുടെയും സ്‌നേഹത്തിന്റെയും ശക്തമായ സന്ദേശങ്ങൾക്കൊപ്പം, ഫ്രാൻസീസ് പാപ്പ നിരന്തരം ആവർത്തിക്കുന്ന പദമാണ്, 'പറേസിയ' (ധീരത, തുറവി). ക്രൈസ്തവനും സഭയ്ക്കും ഉണ്ടായിരിക്കേണ്ട ധീരതയും തുറവിയുമാണ് അത് അർഥമാക്കുന്നത്. സാമൂഹിക വിഷയങ്ങളിലുള്ള സഭയുടെ നിലപാടുകളും തുടർന്നുള്ള ഇടപെടലുകളും എപ്രകാരമായിരിക്കണമെന്ന് പാപ്പായുടെ ഈ പ്രയോഗം വ്യക്തമാക്കുന്നുണ്ട്.  

അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രങ്ങൾ 

മതമൗലികവാദ ആശയങ്ങൾ ഉയർന്നുവരാനുള്ള സാധ്യതകൾ എല്ലാ മതവിഭാഗങ്ങളിലുമുണ്ട്. ക്രൈസ്തവ സമൂഹവും ഇത്തരം സാധ്യതകളിൽ നിന്നു വിമുക്തമല്ല. ഏതു സമുദായത്തിലെയും ചുരുക്കം ചില വിഭാഗങ്ങളിൽ നിന്നാണ് മതമൗലികവാദവും തീവ്രവാദ ചിന്തകളും ഉടലെടുക്കുന്നത്. ആശയപ്രചാരണങ്ങൾക്കനുസരിച്ച് കാലക്രമേണ കൂടുതൽ പേർ അത്തരം കാഴ്ചപ്പാടുകളിലേയ്ക്ക് കടന്നുവന്നേക്കാം. എന്നാൽ, സമൂഹത്തിലെ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങൾ ഇതുപോലുള്ള ആശയങ്ങളുടെ സ്വാധീനത്തിലൂടെ കടന്നുപോകുന്നെങ്കിൽ സാമൂഹികമായി അവരെ തിരുത്താനുള്ള ചുമതല അതേ സമുദായത്തിന് തന്നെയും മറ്റ് സമുദായങ്ങൾക്കുമുണ്ട്. അവിടെയാണ് സംവാദങ്ങളുടെ പ്രസക്തി.  

അധിനിവേശ ശ്രമങ്ങൾ വിവിധ രീതികളിൽ പല സ്വഭാവങ്ങളോട് കൂടിയവയുണ്ട്. ദേശീയതാവാദത്തിൽ ഊന്നി നിന്നുള്ള മൗലികവാദവും അതിന്റെ ഫലമായ അധിനിവേശങ്ങളുമുണ്ട്. തീവ്ര-ഹിന്ദുത്വ സംഘടനകൾ ഇത്തരത്തിൽപ്പെട്ട ആശയങ്ങളുടെ പിൻബലത്തിൽ നമുക്കിടയിൽ കരുക്കൾ നീക്കുന്നു. ഇന്നത്തെ ജനാധിപത്യ സംവിധാനങ്ങളിൽ ഭൂരിപക്ഷവർഗ്ഗീയ - മതാധിപത്യത്തിന്റെ കടുത്ത സ്വാധീനങ്ങൾ കാണാം. നീതിന്യായ വ്യവസ്ഥിതി, നിയമനിർമ്മാണം, ഭരണം തുടങ്ങിയ എല്ലാ മേഖലകളിലും ഈ നീരാളിപ്പിടുത്തം പ്രകടമാണ്. അതേസമയം, ഇസ്‌ലാമിക തീവ്രവാദം ഒരു ആഗോള പ്രതിഭാസമാണ്. ഇസ്‌ലാമിക അധിനിവേശങ്ങളുടെ ഗുരുതരമായ പാര്‍ശ്വഫലങ്ങൾ അനുഭവിക്കുന്ന രാജ്യങ്ങൾ ഒട്ടേറെയുണ്ട്. ഇത്തരം കടന്നുകയറ്റങ്ങളുടെ പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ വിവിധ വശങ്ങളെ അടുത്തറിഞ്ഞാൽ മാത്രമേ ശരിയായ വിധത്തിൽ അവയെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുകയുളളൂ.  

വിശ്വാസി സമൂഹങ്ങൾക്കിടയിൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയതോടെ, അനേകരുടെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒപ്പം, സഭാ നേതൃത്വങ്ങളുടെ നിശബ്ദതയിൽ 'പ്രതിഷേധിച്ച്' പുതിയ സംഘടനാ സംവിധാനങ്ങൾ രൂപം കൊണ്ടിട്ടുമുണ്ട്. എന്നാൽ, അത്തരം ചില ചെറുസമൂഹങ്ങൾ കൈക്കൊണ്ടുവരുന്ന തീവ്ര-നിലപാടുകൾ അപകടകരമാണ്.  

സംവാദങ്ങളെയും, തുറന്നുപറയലുകളെയും തെറ്റിദ്ധാരണാജനകമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളും ഈ ദിവസങ്ങളിൽ കാണുന്നുണ്ട്. അതിന്റെ ഭാഗമായി ഈ വിഷയത്തിൽ സഭാനേതൃത്വത്തെയും, തുറന്ന് സംസാരിക്കാൻ തയ്യാറാവുന്നവരെയും കടന്നാക്രമിക്കാൻ ചിലർ മുന്നോട്ടുവരുന്നുമുണ്ട്. ഇന്ത്യയിലുൾപ്പെടെ നിരവധി രാജ്യങ്ങളിൽ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ നടന്ന സംഭവങ്ങളും യു.എൻ ഉൾപ്പെടെയുള്ളവരുടെ റിപ്പോർട്ടുകളും, രാജ്യസഭയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള വസ്തുതകളും ഇന്നത്തെ അപകടകരമായ സാഹചര്യങ്ങൾക്കുള്ള സൂചനകളാണ്. കൂടാതെ, പ്രഗത്ഭരായ സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകർ ഒരേസ്വരത്തിൽ ഇതേ ആശയങ്ങൾ കാലങ്ങളായി ആവർത്തിക്കുന്നുമുണ്ട്. അതിനാൽ, ഈ മേഖലയിൽ ചെറുത്തുനില്‍പ്പ് അനിവാര്യവും അടിയന്തിരവുമായ ഒരു കാലഘട്ടമാണിതു എന്നുള്ളത് നിസ്സംശയം പറയാം.

ഭൂരിപക്ഷ വർഗ്ഗീയതയോട് സഭ കൈകോർക്കുന്നു എന്ന ആരോപണമുയർത്തി ഇത്തരം പ്രതികരണങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ പതിവായി കണ്ടുവരുന്നുണ്ട്. എന്നാൽ, ഭൂരിപക്ഷ/സവർണ്ണ വർഗ്ഗീയതയും ദേശീയതാ വാദവും സംബന്ധിച്ച് ഒട്ടേറെ അവസരങ്ങളിൽ സഭ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. യാതൊരുവിധ വർഗ്ഗീയ പ്രസ്ഥാനങ്ങളോടും യോജിച്ച് പ്രവർത്തിക്കാൻ കത്തോലിക്കാ സഭയ്ക്ക് സാധ്യവുമല്ല. കൂടാതെ, കേന്ദ്രസർക്കാരിന്റെ ചില നയങ്ങളുടെ ഭാഗമായി പ്രതിഷേധാർഹമായ തീരുമാനങ്ങൾ ഉണ്ടായിട്ടുള്ള സാഹചര്യങ്ങളിൽ കേരളസഭ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ഉണ്ടായിട്ടുള്ളത്. പൗരത്വബില്ല്, കാർഷിക നയങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. എന്നാൽ, നിലവിലുള്ള ഭരണപക്ഷ രാഷ്ട്രീയ പാർട്ടിയെ പൂർണ്ണമായി മാറ്റിനിർത്താൻ കത്തോലിക്കാ സഭയ്‌ക്കെന്നല്ല ആർക്കും കഴിയില്ല എന്നതാണ് വാസ്തവം. ഒരുകാര്യം വ്യക്തമാണ് – തീവ്രവർഗ്ഗീയ നിലപാടുകൾ കാത്തുസൂക്ഷിക്കുന്ന പ്രസ്ഥാനങ്ങളോട്, അവ പ്രതിപക്ഷത്തിന്റെയോ ഭരണപക്ഷത്തിന്റെയോ ഒത്താശയോടെ ആണെങ്കിലും അകൽച്ച പാലിക്കുകയെന്നതുതന്നെയാണ് സഭയുടെ നിലപാട്.  

സംവാദത്തിൽ ചരിത്രം വിഷയമാക്കാമോ? 

പലതും കുഴിച്ചുമൂടിയിട്ടുള്ള ശവക്കുഴിയാണ് ചരിത്രം. അതിൽ നിന്ന് സമൂഹത്തിന് ഉൾക്കൊള്ളാനുള്ളത് ചില പാഠങ്ങൾ മാത്രമാണ്. അതിനപ്പുറമുള്ള ചരിത്രത്തിന്റെ പുനർവായന അനാവശ്യമായ ദിശയിലേക്ക് സംവാദങ്ങളെ നയിക്കും. അവ ഇടയ്ക്കിടെ ചർച്ച ചെയ്യപ്പെടുന്നതോ, ചർച്ചകളുടെ മറവിൽ സമുദായങ്ങൾക്ക് നേരെ കുറ്റപ്പെടുത്തലുകൾ ഉയരുന്നതോ ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ സൽഫലങ്ങൾക്കിടയാക്കുകയില്ല എന്ന് നിസ്സംശയം പറയാം. കാരണം, സാമൂഹിക സാഹചര്യങ്ങളും സംസ്‌കാരങ്ങളും പരിണാമവിധേയമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് കഴിഞ്ഞുപോയ പലതും അടഞ്ഞ അധ്യായങ്ങളാണ്.  

എന്നാൽ, ചരിത്രങ്ങൾ ചർച്ച ചെയ്യപ്പെടേണ്ട ചില സാഹചര്യങ്ങൾ ഉടലെടുത്തേക്കാം. വിപരീത പരിണാമത്തിനുള്ള കൊടിയ ശ്രമങ്ങളുണ്ടാകുമ്പോഴും, ചരിത്രത്തിൽ തിരുത്തെഴുത്തുകൾ നടക്കുമ്പോഴും, സ്ഥാപിത താത്പര്യങ്ങൾക്കായി അർധ സത്യങ്ങളെ ഉയർത്തിക്കാണിക്കുമ്പോഴും, ചില സത്യങ്ങളെ തമസ്‌കരിക്കുമ്പോഴും നിശബ്ദത യുക്തമല്ല. ഭൂതകാലത്തിലേക്ക് തിരികെ സഞ്ചരിക്കാനുള്ള ശ്രമത്തിൽ ഹാഗിയ സോഫിയയുടെ ഒരു ഘട്ടം വരെയുള്ള ചരിത്രം വിസ്മരിക്കപ്പെട്ടത് കഴിഞ്ഞയിടെ നാം കണ്ടു. മലബാർ കലാപം സംബന്ധിച്ചുള്ള സമീപകാല വിവാദങ്ങൾക്ക് പിന്നിൽ, ചരിത്രത്തിന്റെ തിരുത്തെഴുത്തലുകൾക്കുള്ള ആസൂത്രിത ശ്രമങ്ങളുണ്ട്.

ചരിത്രത്തെ ചരിത്രമായിത്തന്നെ നിലനിൽക്കാൻ അനുവദിക്കുകയാണ് ആധുനിക സമൂഹത്തിന് ചരിത്രത്തോട് പുലർത്താൻ കഴിയുന്ന നീതി. യഥാർഥ ചരിത്രങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാനുള്ള തലമുറകളുടെ അവകാശത്തെ നിഷേധിക്കാൻ പാടില്ലാത്തതാണ്. അതിനപ്പുറം ചരിത്രത്തിൽ കൈകടത്താനുള്ള ശ്രമങ്ങളുണ്ടെങ്കിൽ അവിടെ സംവാദങ്ങൾ നടക്കട്ടെ, കാരണം അത് പൂർവികരോട് പുലർത്തുന്ന നീതികൂടിയാണ്.

അധിനിവേശ ശ്രമങ്ങൾ കേരളത്തിൽ 

കഴിഞ്ഞ ചില വർഷങ്ങളായി കേരളത്തിൽ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന അധിനിവേശപദ്ധതികൾ പലതുമുണ്ട്. മുഖ്യധാരാ രാഷ്ട്രീയം മുതൽ നാട്ടിൻ പുറങ്ങളിൽ വരെ അതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്. സമീപകാലങ്ങളായി അന്വേഷണം പുരോഗമിക്കുന്ന കള്ളക്കടത്ത് തീവ്രവാദ ഇടപാടുകൾക്ക് പിന്നിലെ സഖ്യങ്ങൾക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായുള്ള ബന്ധങ്ങൾക്കുള്ള സൂചനകൾ വർഷങ്ങൾക്ക് മുൻപേ ഇവിടെ പ്രകടമായിരുന്നു. ഇവിടെ സംഭവിച്ച വർഗ്ഗീയ ധ്രുവീകരണത്തിൽ തീവ്ര-മുസ്ലീം സംഘടനകൾക്കും, സംഘപരിവാർ അനുകൂല സംഘടനകൾക്കും വ്യക്തമായ പങ്കുണ്ട്.  

രാഷ്ട്രീയത്തിലേയ്ക്കും, വിവിധ ബിസിനസ് മേഖലകളിലേക്കും, സാംസ്‌കാരിക-മാധ്യമ രംഗങ്ങളിലേയ്ക്കുമുള്ള ഇത്തരം പ്രത്യയശാസ്ത്രങ്ങളുടെ കടന്നുകയറ്റം വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവച്ചു. പലപ്പോഴും യോജിച്ചു പ്രവർത്തിച്ച രാഷ്ട്രീയ - കച്ചവട - മാധ്യമ സഖ്യങ്ങൾ, തങ്ങൾ ലക്ഷ്യംവച്ചതെന്തും അതീവ സൂക്ഷ്മതയോടെ നേടിയെടുക്കാൻ പര്യാപ്തമായിരുന്നു. പലതും മറച്ചുവയ്ക്കാൻ മാധ്യമങ്ങളും, സ്വാധീനം ചെലുത്താൻ ബിസിനസുകാരും, എന്തിനും അവസരമൊരുക്കാൻ രാഷ്ട്രീയപ്പാർട്ടികളും സന്നദ്ധരായതോടെ കേരളം കൈപ്പിടിയിലൊതുക്കാമെന്ന ആത്മവിശ്വാസം ചിലര്‍ക്ക് കൈവന്നു. തുടര്‍ന്നാണ് കേരളം അധിനിവേശങ്ങളുടെ പൂരപ്പറമ്പായി മാറിയത്.

സാമുദായികമായ അധിനിവേശങ്ങൾ

സാമൂഹികമായി ക്രൈസ്തവർ കടുത്ത അരക്ഷിതാവസ്ഥയിലേയ്ക്ക് നിപതിച്ച കാലമാണ് ഇത്. മുഖ്യമായും തീവ്ര-മുസ്‌ലീം സംഘടനകളുടെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങളാണ് കേരളത്തിൽ ആശങ്കകൾ സൃഷ്ടിച്ചിരിക്കുന്നത്. ഇതൊന്നും കെട്ടുകഥകളല്ല എന്ന യാഥാർഥ്യബോധത്തിൽ നിന്ന് വേണം ഇത്തരം അധിനിവേശങ്ങളുടെ ആഴം വിശകലനം ചെയ്യാൻ.  

'ലൗ-ജിഹാദ്' എന്ന പേരില്‍ ഒരു പദ്ധതി ഇല്ല എന്ന് സാങ്കേതികമായി സ്ഥാപിക്കാമെങ്കിലും, പ്രണയക്കുരുക്കുകളിൽ അകപ്പെട്ട് ജീവിതം പോലും കൈവിട്ടുപോകുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട് എന്നുള്ളത് കേവലയാധാർഥ്യം മാത്രമാണ്. ഈ വിഷയത്തിൽ അന്വേഷണം നടത്തിയിട്ടുള്ള സകലർക്കും ഇത്തരമൊരു കെണി ഇവിടെ ഒരുക്കപ്പെട്ടിരിക്കുന്നതിനെക്കുറിച്ച് സംശയങ്ങളില്ല.

ബൗദ്ധികമായി ക്രൈസ്തവ ആശയങ്ങൾക്കും , ആദർശങ്ങൾക്കും നേരെയുള്ള കടന്നുകയറ്റങ്ങളും ഇവിടെ പ്രകടമാണ്. വിവിധ രീതികളിൽ തങ്ങൾക്കനുകൂലമായ മാധ്യമങ്ങളിലൂടെ ക്രൈസ്തവ ആദ്ധ്യാത്മികതയ്ക്കും, കത്തോലിക്കാ സഭയുടെ സ്വത്വത്തിനും നിലപാടുകൾക്കും എതിരെയുള്ള ആക്രമണങ്ങൾ കനത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചുതുടങ്ങിയപ്പോഴാണ് ചിലരെങ്കിലും അതിനെ വിശകലനം ചെയ്തു തുടങ്ങിയത്. സഭയുടെ ആന്തരിക വിഷയങ്ങളിൽ പോലും ഇടപെടാനും അവയെ വഴിതെറ്റിച്ച് പൊതുസമൂഹത്തിൽ അവഹേളിക്കാനുമുള്ള ശ്രമങ്ങൾ പതിവാകുന്നതിനെ അധിനിവേശ തന്ത്രമായല്ലാതെ എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയും?

ഉപസംഹാരം

ആശയ സംവാദങ്ങളോടും തിരുത്തൽ നിർ‍ദ്ദേശങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കാൻ വിസമ്മതിക്കുന്ന ഒരു സമൂഹമധ്യത്തിലാണ് നാമിന്നുള്ളത്. അഴിമതിയും സ്വജനപക്ഷപാതവും മതമൗലികവാദവും എല്ലാ മേഖലകളിലും വ്യാപിച്ചിരിക്കുന്നു. അതിന്റെ ദുസ്വാധീനങ്ങൾ സമൂഹമാധ്യമങ്ങളിൽ മുതൽ ഭരണകൂട നിലപാടുകളിൽ വരെ പ്രകടമാണ്. ഇത്തരം എണ്ണമറ്റ വിഷയങ്ങളെ അന്വേഷണാത്മകമായി സമീപിച്ചപ്പോൾ, 'നിശബ്ദത തിന്മയാണ്' എന്ന നിലപാട് സ്വീകരിക്കുകയാണ് ഇവിടെ ചിലരെങ്കിലും ചെയ്തത്. അത്തരത്തിൽ ഉയർന്ന ശബ്ദങ്ങൾ ആരോഗ്യകരമായ സംവാദത്തിലേക്കുള്ള തുറന്ന ക്ഷണങ്ങളായിരുന്നു. യാഥാർഥ്യബോധത്തിലേയ്ക്ക് ഈ സമൂഹം കടന്നെത്തുമ്പോൾ അവർ വാസ്തവങ്ങൾ തിരിച്ചറിയുകയും, ആരോഗ്യകരമായ സംവാദങ്ങൾക്ക് സ്വയം സജ്ജരാവുകയും ചെയ്യും.  



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.