ചാരവൃത്തി ആരോപണം; വയോധികനായ അമേരിക്കന്‍ പൗരന് ചൈനയില്‍ ജീവപര്യന്തം തടവ്

ചാരവൃത്തി ആരോപണം; വയോധികനായ അമേരിക്കന്‍ പൗരന് ചൈനയില്‍ ജീവപര്യന്തം തടവ്

ബീജിങ്: ചാരവൃത്തി ആരോപിച്ച് പിടികൂടിയ അമേരിക്കന്‍ പൗരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ചൈന. ഹോങ്കോങ്ങില്‍ സ്ഥിര താമസക്കാരനായ ജോണ്‍ ഷിങ്-വാന്‍ ലിയുങ്ങിനെയാണ് ശിക്ഷിച്ചതെന്ന് കിഴക്കന്‍ നഗരമായ സുഷൗവിലെ ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതിയുടെ പ്രസ്താവനയില്‍ പറയുന്നു. ലിയുങ്ങിന്റെ അറസ്റ്റ് അമേരിക്ക-ചൈന ബന്ധം കൂടുതല്‍ വഷളാക്കുമെന്നാണ് കരുതുന്നത്. ചാര ബലൂണിനെച്ചൊല്ലിയും ദക്ഷിണ ചൈന കടലിനെച്ചൊല്ലിയും ചൈനയും അമേരിക്കയും തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ ഉടലെടുത്തതിനു പിന്നാലെയാണ് പുതിയ സംഭവം.

2021 ഏപ്രിലിലാണ് എഴുപത്തിയെട്ടുകാരനായ ലിയുങിനെതിരെ സുഷൗ അധികൃതര്‍ നിയമപ്രകാരം നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ അറസ്റ്റ് ചെയ്തത് എപ്പോഴാണെന്നത് വ്യക്തമല്ല. കുറ്റാരോപണങ്ങളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ കോടതി നല്‍കിയിട്ടില്ല.

ലിയുങ്ങിന്റെ വ്യക്തിഗത സ്വത്തുക്കളും കോടതി കണ്ടുകെട്ടി. 2014 ല്‍ ചാരവൃത്തി വിരുദ്ധ നിയമം കൊണ്ടുവന്നതിന് ശേഷം ചൈനയില്‍ തടവിലാക്കപ്പെട്ട പതിനേഴാമത്തെ വിദേശ പൗരനാണ് ഇദ്ദേഹം. ലിയുങ്ങിന്റെ ശിക്ഷ സംബന്ധിച്ച് ബീജിങ്ങിലെ അമേരിക്കന്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനയില്‍ വിദേശ പൗരന്മാര്‍ക്കെതിരെ ഇത്തരം കടുത്ത ശിക്ഷാവിധികള്‍ താരതമ്യേന കുറവാണ്.

കഴിഞ്ഞ ഏപ്രിലിലാണ് ചൈന ചാരവൃത്തി വിരുദ്ധ നിയമത്തില്‍ ഭേദഗതി വരുത്തുന്നത്. ചാരവൃത്തിയുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങള്‍ കൂടുതല്‍ കടുപ്പിക്കുകയാണ് ഭേദഗതിയിലൂടെ ചെയ്തത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അധികൃതര്‍ക്കല്ലാതെ കൈമാറുന്നത് നിരോധിച്ചതാണ് അതില്‍ പ്രധാനപ്പെട്ടവ.

അതേമാസം പ്രമുഖ മാധ്യമപ്രവര്‍ത്തകനെതിരെയും ചൈന ചാരവൃത്തിക്കുറ്റം ചുമത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ ഗ്വാങ്മിങ് ഡെയ്ലിയിലെ മുതിര്‍ന്ന കോളമിസ്റ്റായ ഡോങ് യുയുവിനെതിരെയാണ് കുറ്റം ചുമത്തിയത്. ഇതിന് ഒരു വര്‍ഷം മുന്‍പ് 2022 ഫെബ്രുവരിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ജാപ്പനീസ് നയതന്ത്രജ്ഞനൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ റസ്റ്റോറന്റില്‍നിന്നാണ് ഡോങ് യുയുവിനെ അറസ്റ്റ് ചെയ്തത്. നയതന്ത്രജ്ഞനെയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഏതാനും മണിക്കൂറുകള്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ചതായി ജാപ്പനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു.

ഫെബ്രുവരിയില്‍ മറ്റൊരു ജാപ്പനീസ് പൗരനെ ചൈനയില്‍ ചാരവൃത്തിക്ക് 12 വര്‍ഷം തടവിന് ശിക്ഷിച്ചു. വിദേശികള്‍ തടവിലാക്കപ്പെട്ട നിരവധി കേസുകള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈനയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. ചൈനയില്‍ ജനിച്ച ഓസ്ട്രേലിയന്‍ എഴുത്തുകാരന്‍ യാങ് ജുന്‍ ചാരവൃത്തി ആരോപണത്തില്‍ 2019-ല്‍ അറസ്റ്റിലായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.