മോഡിയുടെ സന്ദർശനം ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി

മോഡിയുടെ സന്ദർശനം ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി

സിഡ്നി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം ട്വിന്റി ട്വിന്റി ക്രിക്കറ്റ് പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നരേന്ദ്ര മോഡിയുടെ സന്ദർശനം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം ദൃഢമാക്കിയെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് പറഞ്ഞു. ഇരു പ്രധാനമന്ത്രിമാരും തമ്മിൽ നടത്തിയ ചർച്ചയിൽ വ്യാപാരം, വാണിജ്യം, കുടിയേറ്റം, സാങ്കേതിക വിദ്യ, ഖനനം അടക്കം വിവിധ തലങ്ങളിലെ സഹകരണത്തിന് കരാറായി. പതിനൊന്ന് വിഷയങ്ങളെ സംബന്ധിച്ച് കൂടിക്കാഴ്ച്ചയിൽ ചർച്ച നടന്നെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

റഷ്യ - യുക്രൈൻ യുദ്ധം മറ്റു രാജ്യങ്ങളിൽ ഉണ്ടാക്കിയ ആഘാതം, പണപ്പെരുപ്പം അടക്കം വിഷയങ്ങളും ചർച്ചയായിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ക്ഷേത്രങ്ങൾക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളിലും ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളുടെ പ്രവർത്തനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓസ്ട്രേലിയയെ ആശങ്ക അറിയിച്ചു. ഇത്തരം ശക്തികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഉറപ്പ് നൽകിയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. സന്ദർശനത്തിനിടെ ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടണുമായും മോഡി കൂടിക്കാഴ്ച നടത്തി.

അതേസമയം, ഇന്ത്യ വിരുദ്ധ ഗ്രൂപ്പുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രി ഉന്നയിച്ചു. വിഘടനവാദി ഗ്രൂപ്പുകൾ ഓസ്ട്രേലിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ശക്തികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മോഡി ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിൽ ക്ഷേത്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിൽ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് കിട്ടിയതായും മോഡി അറിയിച്ചു.

ഈ വ‌ർഷം നടക്കുന്ന ക്രിക്കറ്റ് ലോകകപ്പും ദീപാവലി ആഘോഷവും കാണാൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ മോഡി ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചു. ഈ വർഷത്തെ ക്രിക്കറ്റ് ലോകകപ്പ് കാണാൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെയും എല്ലാ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ആരാധകരെയും ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുന്നു. ആ സമയത്ത് ഇന്ത്യയിൽ മഹത്തായ ദീപാവലി ആഘോഷം നടക്കുന്നുണ്ടെന്നും നിങ്ങൾക്ക് അതും കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഇടയിലെ സൈനിക, ഊർജ്ജ, സാംസ്കാരിക സഹകരണം ശക്തമാക്കാൻ ചർച്ചയിൽ ധാരണയായി. വിദ്യാർത്ഥികളുടെയും പ്രൊഫഷണലുകളുടെയും കുടിയേറ്റത്തിന് സഹായകരമാകുന്ന പുതിയ ഉടമ്പടി ഇരു രാജ്യങ്ങളും ഒപ്പുവെച്ചു . ബംഗ്ലൂരുവിൽ കോൺസുലേറ്റ് തുറക്കുമെന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ബ്രിസ്ബനിൽ ഇന്ത്യയുടെ കോൺസുലേറ്റ് തുറക്കുമെന്ന് മോഡി ഇന്നലെ അറിയിച്ചിരുന്നു.

തിങ്കളാഴ്‌ച പാപ്പുവ ന്യൂഗിനിയിൽ നിന്ന് സിഡ്നിയിൽ എത്തിയ പ്രധാനമന്ത്രിയെ ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മിഷണർ ബാരി ഒ ഫാരലും മറ്റും ചേർന്ന് സ്വീകരിച്ചു. ഇന്നലെ സിഡ്‌നിയിലെ കമ്പനി സി. ഇ. ഒമാരുമായും കലാകാരന്മാരുമായും ശാസ്‌തജ്ഞരുമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ദ്ധരുമായും ചർച്ച നടത്തി.

അതേസമയം, ഒരു വിദേശ നേതാവിന് ഓസ്‌ട്രേലിയയിൽ കിട്ടാവുന്ന ഏറ്റവും വലിയ സ്വീകരണമാണ് മോഡിക്ക് ലഭിച്ചത്. പ്രിയ സുഹൃത്തേ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ചൈതന്യം താങ്കൾ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നിരിക്കുന്നു എന്ന് പറഞ്ഞാണ് ആൽബനീസ് മോഡിയെ സ്വാഗതം ചെയ്‌തത്. തുടർന്ന് അദ്ദേഹം മോദിയെ വിഖ്യാത അമേരിക്കൻ ഗായകൻ ബ്രൂസ് സ്‌പ്രിംഗ്സ്റ്റീനിനോട് ഉപമിച്ചു. മോദി എവിടെ പോയാലും റോക്ക് താരത്തിന്റെ സ്വീകരണമാണ്. ഈ വേദിയിൽ ഞാൻ അവസാനം കണ്ടത് ബ്രൂസ് സ്‌പ്രിംങ്സ്റ്റീനിന്റെ പ്രകടനമാണ്. അദ്ദേഹത്തിന് പോലും ഇത്ര വലിയ സ്വീകരണം ലഭിച്ചില്ല. പ്രധാനമന്ത്രി മോഡിയാണ് ബോസ്.

മോഡിയെ കാണാൻ വിമാനത്തിലും ബസുകളിലും ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് സിഡ്‌നിയിലേക്ക് ഒഴുകിയെത്തിയത്. മെൽബണിലെ ആരാധകർ ക്വാന്റാസ് എയർലൈൻസിന്റെ വിമാനം മോഡി എയർവേസ് എന്ന് പേരിട്ട് ചാർട്ടർ ചെയ്‌താണ് എത്തിയത്. ക്വീൻസ്‌ലൻഡിൽ നിന്ന് മോദി എക്സ്‌പ്രസ് എന്ന പേരിൽ നിരവധി ബസുകളും വന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.