ത്രിമൂര്‍ത്തികളുടെ സംഗമ വേദിയാകാന്‍ സൗദി: റൊണാള്‍ഡോക്ക് പിന്നാലെ മെസിയും ബെന്‍സിമയും സൗദി ലീഗിലേക്ക്; ചൂട് പിടിച്ച് ചര്‍ച്ചകള്‍

ത്രിമൂര്‍ത്തികളുടെ സംഗമ വേദിയാകാന്‍ സൗദി: റൊണാള്‍ഡോക്ക് പിന്നാലെ മെസിയും ബെന്‍സിമയും സൗദി ലീഗിലേക്ക്; ചൂട് പിടിച്ച് ചര്‍ച്ചകള്‍

റിയാദ്: സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും കരീം ബെന്‍സിമയും സൗദിയിലേക്കെന്ന് സൂചന. ഫ്രഞ്ച് ക്ലബായ പാരിസ് സെയ്ന്റ് ജെര്‍മെയ്‌നുമായി (പിഎസ്ജി) കരാര്‍ അവസാനിക്കുന്ന മെസി സൗദി ലീഗിലെ അല്‍ ഹിലാല്‍ ക്ലബിലേക്കും പ്രീമിയര്‍ ലീഗ് ക്ലബായ റയല്‍ മാഡ്രിഡില്‍ നിന്ന് ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരിം ബെന്‍സിമ അല്‍ ഇത്തിഹാദിലേക്കും ചേക്കേറുന്നതായാണ് പുറത്തുവരുന്ന സൂചനകള്‍. രണ്ട് ദിവസത്തിനകം മെസി അല്‍ ഹിലാലുമായി കരാര്‍ ഒപ്പിടുമെന്നാണ് അറിയുന്നത്. 

പാരിസിലുള്ള അല്‍ ഹിലാല്‍ ക്ലബ് അധികൃതരുമായി മെസി ധാരണയിലെത്തിയതായാണ് വിവരം. രണ്ട് ദിവസത്തിനകം റിയാദിലെത്തുന്ന മെസി താന്‍ അല്‍ ഹിലാല്‍ ക്ലബില്‍ ചേര്‍ന്ന വിവരം പ്രഖ്യാപിച്ചേക്കും. കരാറിന്റെ മൂല്യവും താരത്തിന്റെ ശമ്പളവും ഇതുവരെ അന്തിമമാക്കിയിട്ടില്ല. എന്നാല്‍ പ്രതിവര്‍ഷം 40 കോടി ഡോളറിന്റെ മെഗാ ഡീലാണ് താരം പരിഗണിക്കുന്നതെന്നാണ് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്നലെയായിരുന്നു പിഎസ്ജിയിലെ മെസിയുടെ അവസാന മത്സരം. ക്ലര്‍മോണ്‍ഡുമായി നടന്ന മത്സരത്തില്‍ 3-2 ന് പിഎസ്ജി തോല്‍വി വഴങ്ങിയിരുന്നു. മത്സരത്തില്‍ മെസിക്ക് ഗോള്‍ അടിക്കാനും സാധിച്ചില്ല. ഏഴ് തവണ ബാലണ്‍ ഡി ഓര്‍ നേടിയ മെസ്സി നിലവില്‍ സൗദി അറേബ്യയുടെ ടൂറിസം അംബാസഡറാണ്.

അതേസമയം 14 വര്‍ഷത്തെ നീണ്ട കരിയറിന് ശേഷമാണ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ കരിം ബെന്‍സിമ റയല്‍ മാഡ്രിഡ് വിടുന്നത്. കരാറില്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കുമ്പോഴാണ് ക്ലബ് വിടാനുള്ള തീരുമാനം. താരത്തിന്റെ ഒപ്പം റയല്‍ മാഡ്രിഡില്‍ പന്ത് തട്ടിയിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ ജനുവരിയില്‍ സൗദി ക്ലബായ അല്‍ നാസറില്‍ എത്തിയിരുന്നു. 

2018 ല്‍ റൊണാള്‍ഡോ ക്ലബ് വിട്ടതോടെയാണ് ബെന്‍സൈമയുടെ കരിയറിന്റെ സുവര്‍ണകാലം ആരംഭിക്കുന്നത്. അന്ന് മുതല്‍ കഴിഞ്ഞ സീസണ്‍ വരെയും സ്പാനിഷ് ലീഗിന്റെ ടീം ഓഫ് ദി സീസണില്‍ താരം ഇടം പിടിച്ചു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2022. ലാ ലിഗയില്‍ ഏറ്റവും മികച്ച താരത്തിനുള്ള അവാര്‍ഡ്, ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിനുള്ള പിച്ചീച്ചി അവാര്‍ഡ്, ഫുട്‌ബോളിലെ ഏറ്റവും വലിയ ബഹുമതിയായ ബാലണ്‍ ഡി ഓര്‍ തുടങ്ങിയ നേട്ടങ്ങള്‍ അദ്ദേഹം കഴിഞ്ഞ വര്‍ഷം നേടി. 

റോണാള്‍ഡോക്ക് പിന്നാലെ മെസിയും ബെസിനമയും എത്തുന്നതോടെ സൗദി പ്രഫഷനല്‍ ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്റുകള്‍ ലോക ശ്രദ്ധ നേടും. ഫുട്‌ബോള്‍ ലോകത്തെ ത്രിമൂര്‍ത്തികള്‍ അണിനിരക്കുന്ന ലീഗ് മത്സരങ്ങളായി സൗദി ടൂര്‍ണമെന്റുകള്‍ മാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.