ന്യൂയോര്‍ക്ക്: കാനഡയിലെ കനത്ത കാട്ടുതീ കാരണം പുകയില്‍ മൂടിയിരിക്കുകയാണ് ന്യൂയോര്‍ക്ക് നഗരം. പട്ടാപ്പകല്‍ പോലും ഇരുട്ടുമൂടിയ അവസ്ഥയിലാണ്. കനത്ത പുക ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് ഭരണകൂടം സൗജന്യമായി മാസ്‌കുകള്‍ വിതരണം ചെയ്യുന്നുണ്ട്. മാസ്‌ക് ധരിച്ചുമാത്രമെ പുറത്തിറങ്ങാവൂ എന്നാണ് നിര്‍ദ്ദേശം.
ന്യൂയോര്‍ക്കിലെ ഇപ്പോഴത്തെ സ്ഥിതി ശനിയാഴ്ച നടക്കുന്ന ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിനായി ഇന്ന് രാവില മുഖ്യമന്ത്രിയും സംഘവും ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് തിരിച്ചിട്ടുണ്ട്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും സ്പീക്കറുടെ ഭാര്യയും മകനും സംഘത്തെ അനുഗമിക്കുന്നുണ്ട്.
അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ക്യൂബയിലേക്ക് പോകുന്ന സംഘത്തില്‍ മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വീണ ജോര്‍ജുമുണ്ടാകും. ജൂണ്‍19 ന് മുഖ്യമന്ത്രിയും സംഘവും മടങ്ങിയെത്തും. ഓറഞ്ച് നിറത്തില്‍ കട്ടിയുള്ള പുക നഗരത്തെ മൂടിയത് ഗതാഗതത്തെയും ബാധിച്ചു. ഡ്രൈവര്‍മാര്‍ക്ക് കാഴ്ച മങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമായേക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. പുക വ്യോമഗതാഗത്തെയും ബാധിച്ചു. ചില വിമാനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി.
കാനഡയിലെ കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ചെറുതും വലുതുമായി 450 സ്ഥലങ്ങളിലാണ് തീ പടര്‍ന്നു പിടിക്കുന്നത്. ചരിത്രത്തിലെ എറ്റവും വിനാശകാരിയായ കാട്ടുതീയാണ് കാനഡയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.