ഫോർട്ടുകൊച്ചിയിലെ തെരുവുകളിൽ കഴിഞ്ഞിരുന്ന ബൊനം എന്ന തെരുവൂനായ ഇനി ഫ്രാൻസിൽ ജീവിക്കും. ലോകം ചുറ്റാൻ ഇറങ്ങിയ ഡൊമിനിക്കും സുഹൃത്തായ നതാലയ്ക്കും ഒപ്പമാണ് ബൊനം ഫ്രാൻസിലേക്ക് പോകുന്നത്. സ്വന്തം പായ്ക്കപ്പലിൽ ലാറ്റിൻ അമേരിക്കയും ആഫ്രിക്കയും കണ്ട് ഇന്ത്യ കാണാനെത്തിയതാണ് ഇവർ. അറബിക്കടലിന്റെ റാണിയായ കൊച്ചിയിലേക്ക് ഫെബ്രുവരിയോടെയാണ് ഇവരുടെ പായ്ക്കപ്പൽ എത്തിയത്. കോവിഡ് വ്യാപനം വർദ്ധിച്ചതോടെ ഇന്ത്യ കാണാനുള്ള ഇവരുടെ പദ്ധതി താറുമാറായി. ലോക്ക് ഡോൺ ആയതിനാൽ കൊച്ചിയിലെ മെറെനയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. യാദൃശ്ചികമായാണ് താമസസ്ഥലമായ മെറെനയിലെ റോഡരികിൽ ബൊനം എന്ന തെരുവുനായയെ ഇവർ കാണുന്നത്. ഡൊമിനിക്ക് ബൊനത്തിനെ കാണുമ്പോൾ വഴിയിലൂടെ പോയ ആരോ അവന്റെ കണ്ണിൽ കമ്പെറിഞ്ഞ് മുറിവേൽപ്പിച്ചിരുന്നു. കണ്ണിൽ കുത്തിക്കയറിയ കമ്പിൽ നിന്ന് ചോരയൊലിപ്പിച്ച് മരണത്തെ മുഖാമുഖം കണ്ട ആ തെരുവുനായയെ തെരുവിൽ ഉപേക്ഷിക്കാൻ ഡൊമിനിക്കിനും നതാലയ്ക്കും സാധിച്ചില്ല. അവർ അവനെ കൂടെ കൂട്ടി. ഡൊമിനിക്കവനെ വെറ്റിനറി ഡോക്ടറെ കാണിച്ച് മുറിവ് വെച്ചുകെട്ടി. ആറ് മാസക്കാലം ഡൊമിനിക്കിന്റെ പായ്ക്കപ്പലിലായിരുന്നു അവൻ താമസിച്ചിരുന്നത്. ഒടുവിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട അവൻ തെരുവിലേക്ക് ഇറങ്ങിയപ്പോൾ കൂട്ടിന് അവനൊപ്പം ഡൊമിനിക്കും നതാലയുമുണ്ട്. അവർ അവന് പേര് നൽകി നല്ലവൻ എന്ന് അർത്ഥം വരുന്ന 'ബൊനം'. ഒരു മാസത്തെ പരിശ്രമങ്ങൾക്ക് ശേഷം ഫ്രഞ്ച് ഗവൺമെന്റ് ബൊനത്തെ ഫ്രാൻസിലേക്ക് കൊണ്ടു ചെല്ലാൻ അനുവദിച്ചു. ലോകം ചുറ്റാൻ ഇറങ്ങിയ ഈ സുഹൃത്തുക്കൾക്കൊപ്പം ഫ്രാൻസിലേക്ക് ഇനി ബൊനവും ഉണ്ടാകും .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26