ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങില്‍ ഐഐടി ബോംബെ അടക്കം 45 ഇന്ത്യന്‍ യൂണിവേഴ്സിറ്റികള്‍ ഇടം നേടി. വിദ്യാഭ്യാസ രംഗത്ത് രാജ്യം കൈവരിച്ച നേട്ടത്തില്‍ വളരെയധികം സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ത്യന്‍ സര്‍വകലാശാലകള്‍ ഇന്ന് ലോകോത്തര നിലവാരത്തിലാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.
ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങിന്റെ ഏറ്റവും പുതിയ പട്ടികയില്‍ ലോകത്തിലെ മികച്ച 150 സര്‍വ്വകലാശാലകളില്‍ ഐഐടി ബോംബെ അടക്കം 45 ഇന്ത്യന്‍ യൂണിവേഴ്സിറ്റികളാണ് ഇടം നേടിയത്. ഇത്തവണത്തെ റാങ്കിങില്‍ 149-മത് സ്ഥാനമാണ് ഐഐടി ബോംബെയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഐഐടി ബോംബെ 172-ാം സ്ഥാനത്തായിരുന്നു.
ക്യുഎസ് സ്ഥാപകനും സിഇഒയുമായ നന്‍സിയോ ക്വാക്വറെല്ലിയാണ് പട്ടിക പുറത്ത് വിട്ടത്. പട്ടികയില്‍ 2,900 സ്ഥാപനങ്ങളെ റാങ്ക് ചെയ്തിട്ടുണ്ടെന്നും 45 ഇന്ത്യന്‍ സര്‍വകലാശാലകള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള യൂണിവേഴ്‌സിറ്റികളില്‍ ഒന്നാം റാങ്കാണ് ഐഐടി ബോംബെയ്ക്കുള്ളത്. 100-ല്‍ 51.7 സ്‌കോര്‍ നേടിയാണ് ഐഐടി ബോംബെ ക്യുഎസ് റാങ്കിങില്‍ ആദ്യ 150-ല്‍ ഇടം നേടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26