വത്തിക്കാൻ സിറ്റി: റോം സന്ദർശനത്തിനെത്തിയ മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപ്പാപ്പ. കാസ സാന്താ മാർട്ടയിൽവെച്ചായിരുന്നു കൂടിക്കാഴ്ച. ക്ലിന്റനോടൊപ്പം ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനിലെ അലക്സ് സോറോസ് ഉൾപ്പെടെ നിരവധി പ്രമുഖർ ഉണ്ടായിരുന്നു.
ജീവകാരുണ്യത്തിലും പൊതു കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്ലിന്റൺ ജൂലൈ 3, 4 തീയതികളിൽ അൽബേനിയ സന്ദർശിച്ചിരുന്നു, അൽബേനിയയെ പിന്തുണച്ചതിനും കൊസോവോ യുദ്ധത്തിൽ നാറ്റോ നടത്തിയ ഇടപെടലിനും അൽബേനിയൻ പ്രധാനമന്ത്രിയിൽ നിന്ന് നന്ദി സൂചകമായി മെഡലും സ്വീകരിച്ചിരുന്നു.
ശത കോടീശ്വരനും മനുഷ്യ സ്‌നേഹിയുമായ ജോർജ്ജ് സോറോസിന്റെ മകൻ സോറോസ്, അൽബേനിയയിലും വത്തിക്കാനിലും ക്ലിന്റനെ അനുഗമിച്ചിരുന്നു. തന്റെ പിതാവ് സ്ഥാപിച്ച ജീവകാരുണ്യ സംഘടനയായ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസിന്റെ പുതിയ ചെയർമാനാണ് സോറോസ്.
ഒരു പ്രാവിനെ പിടിച്ചിരിക്കുന്ന സ്ത്രീയുടെ പ്രതിമ മാർപ്പാപ്പ ക്ലിന്റണ് സമ്മാനിച്ചു. "സമാധാനത്തിനായുള്ള പ്രവർത്തനത്തെ" ഇത് പ്രതിനിധീകരിക്കുന്നുവെന്ന് മാർപ്പാപ്പ പറഞ്ഞു. വത്തിക്കാൻ ന്യൂസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ പ്രകാരം ക്ലിന്റൺ ഫ്രാൻസിസ് മാർപാപ്പയ്ക്ക് "അമേരിക്കയുടെ ചിഹ്നമുള്ള ഒരു ചെറിയ ട്രേ" നൽകി. പ്രസിഡൻഷ്യൽ മുദ്രയുള്ള ട്രേയാണ് സമ്മാനമെന്ന് ക്ലിന്റന്റെ ഓഫീസ് പറഞ്ഞു. സഭയ്ക്കും ലോകത്തിനും വേണ്ടി ഫ്രാൻസിസ് മാർപ്പാപ്പ ചെയ്ത എല്ലാ നല്ല കാര്യത്തിനും ക്ലിന്റൺ നന്ദി പറഞ്ഞു.
1993 ജനുവരി മുതൽ 2001 ജനുവരി വരെ അമേരിക്കയുടെ 42-ാമത് പ്രസിഡന്റായിരുന്നു ബിൽ ക്ലിന്റൺ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26