ചണ്ഡീഗഢ്: ഡങ്കി റൂട്ടിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കാനിരുന്ന ഹരിയാന സ്വദേശിയായ 18 കാരന്‍ കൊല്ലപ്പെട്ടു. ഹരിയാനയിലെ മൊഹ്ന സ്വദേശിയായ യുവരാജാണ് ഗ്വാട്ടിമാലയില്‍വച്ച് കൊല്ലപ്പെട്ടതായി കുടുംബത്തിന് വിവരം ലഭിച്ചത്.
അമേരിക്കയിലേക്ക് പോകാന്‍ ശ്രമിച്ച യുവരാജിനെ മനുഷ്യക്കടത്തുകാര്‍ തടവിലാക്കിയെന്നും പണം ആവശ്യപ്പെട്ടിരുന്നതായും വീട്ടുകാര്‍ വെളിപ്പെടുത്തി. ഇതിന് പിന്നാലെ യുവാവിനെ കൊലപ്പെടുത്തിയതിന്റെ തെളിവുകള്‍ ലഭിച്ചെന്നാണ് കുടുംബം അറിയിച്ചത്. യുവരാജിന് പുറമേ ഡങ്കി റൂട്ടിലൂടെ അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച പഞ്ചാബ് സ്വദേശിയും ഗ്വാട്ടിമാലയില്‍വച്ച് കൊല്ലപ്പെട്ടെന്ന് കുടുംബം പറയുന്നു.
അമേരിക്കയിലേക്ക് പോകാനായി ഏകദേശം 50 ലക്ഷം രൂപയാണ് യുവരാജും കുടുംബവും ട്രാവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയിരുന്നത്. കര്‍ഷക കുടുംബത്തില്‍പ്പെട്ട യുവരാജിന് 12-ാം ക്ലാസ് വിദ്യാഭ്യാസമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് യുവരാജ് അമേരിക്കയിലേക്ക് ജോലി തേടി പോയത്. പേടിക്കാനില്ലെന്നും സുരക്ഷിതമായി അമേരിക്കയില്‍ എത്തുമെന്നുമാണ് യുവാവ് കുടുംബത്തോട് പറഞ്ഞിരുന്നത്.
അമേരിക്കയിലേക്ക് പോകാനായി ഹരിയാനയിലെ മൂന്ന് ട്രാവല്‍ ഏജന്റുമാര്‍ വന്‍തുകയും കൈപ്പറ്റിയിരുന്നു. യാത്ര സുരക്ഷിതമാകുമെന്ന് യുവാവിന്റെ കുടുംബത്തിനും ഇവര്‍ ഉറപ്പ് നല്‍കി. എന്നാല്‍ ആദ്യ ഗഡു നല്‍കിയതിന് പിന്നാലെ തന്നെ യുവരാജുമായുള്ള ബന്ധം നഷ്ടമായെന്ന് കുടുംബം പറയുന്നു.
ഫോണിലൂടെയോ മറ്റോ യാതൊരു വിവരവും ലഭിച്ചില്ല. പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് യുവരാജിനെയും മറ്റൊരാളെയും ബന്ദിയാക്കിയതായി ഗ്വാട്ടിമാലയിലെ മനുഷ്യക്കടത്ത് സംഘം കുടുംബത്തെ അറിയിച്ചത്. തടവിലാക്കിയ യുവാവിന്റെ ദൃശ്യങ്ങളും അയച്ച് നല്‍കിയിരുന്നു. വിട്ടയക്കണമെങ്കില്‍ വന്‍തുക മോചനദ്രവം ആവശ്യപ്പെട്ടിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് ഈ സംഘം വീണ്ടും ബന്ധപ്പെട്ടു. യുവരാജിനെയും ഒപ്പമുള്ളയാളെയും കൊലപ്പെടുത്തിയതായും തെളിവ് വേണമെങ്കില്‍ മൂന്ന് ലക്ഷം രൂപ വേണമെന്നുമായിരുന്നു ആവശ്യം. പണം അയച്ച് നല്‍കിയതോടെ ഗ്വാട്ടിമാലയിലെ സംഘം യുവരാജിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളും മരണ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ അയച്ച് നല്‍കിയെന്നും കുടുംബം പറയുന്നു. പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഹരിയാനയിലെ രണ്ട് ഏജന്റുമാരെ പൊലീസ് അറസ്റ്റ് ചെയ്തു.
തെക്കന്‍ അതിര്‍ത്തിയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാനായി പ്രധാനമായും രണ്ട് റൂട്ടുകളാണുള്ളത്. മെക്‌സിക്കോയില്‍ നിന്ന് നേരിട്ട് പ്രവേശിക്കുന്നതും മറ്റൊന്ന് ഡോങ്കി അല്ലെങ്കില്‍ ഡങ്കി റൂട്ട് എന്നറിയപ്പെടുന്ന വഴിയും. ഈ റൂട്ടിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ വിവിധ രാജ്യങ്ങളിലെ അപകടകരമായ ഭൂപ്രദേശങ്ങള്‍ കടക്കണം. കൊടുംകാടുകളും ജലാശയങ്ങളും ഉള്‍പ്പെടെയുള്ളവ ഈ വഴിയിലുണ്ട്. ബസുകളിലും ബോട്ടുകളിലും കണ്ടെയ്‌നര്‍ ട്രക്കുകളിലും എല്ലാമാണ് ഈ റൂട്ടിലൂടെ ഏജന്റുമാര്‍ ആളുകളെ അതിര്‍ത്തിയിലെത്തിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.