റഷ്യയുടെ പക്കലും ക്ലസ്റ്റര്‍ ബോംബുകളുണ്ട്; ഉക്രെയ്ന്‍ പ്രയോഗിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് പുടിന്‍

റഷ്യയുടെ പക്കലും ക്ലസ്റ്റര്‍ ബോംബുകളുണ്ട്; ഉക്രെയ്ന്‍ പ്രയോഗിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് പുടിന്‍

മോസ്‌കോ: റഷ്യയുടെ പക്കലും ക്ലസ്റ്റര്‍ ബോംബുകളുടെ ശേഖരമുണ്ടെന്നും ഉക്രെയ്ന്‍ അത്തരം ആയുധങ്ങള്‍ റഷ്യക്ക് മേല്‍ പ്രയോഗിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ആഗോള തലത്തില്‍ വിലക്ക് നേരിടുന്ന ക്ലസ്റ്റര്‍ ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള ഉക്രെയ്‌ന്റെ തീരുമാനത്തിനെതിരെയാണ് പുടിന്റെ മുന്നറിയിപ്പ്.

ഉക്രെയ്‌ന് ക്ലസ്റ്റര്‍ ബോംബുകള്‍ നല്‍കാന്‍ അമേരിക്കന്‍ ഭരണകൂടം കഴിഞ്ഞാഴ്ചയാണ് അംഗീകാരം നല്‍കിയത്. എന്നാല്‍ ബ്രിട്ടണ്‍, ജര്‍മ്മനി, സ്‌പെയിന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനെതിരാണ്. ക്ലസ്റ്റര്‍ ആയുധങ്ങളുടെ ഉപയോഗത്തെ ഒരു കുറ്റകൃത്യമെന്ന് ആദ്യം വിളിച്ചത് അമേരിക്ക ആണെന്നും പുടിന്‍ കുറ്റപ്പെടുത്തി.

ക്ലസ്റ്റര്‍ ആയുധങ്ങളുടെ ഉപയോഗം തടയുന്നതിനുള്ള യു.എന്‍ ഉടമ്പടിയില്‍ 2008 ല്‍ ബ്രിട്ടണ്‍, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ റഷ്യ, യു.എസ്, ചൈന എന്നിവ ഒപ്പിട്ടില്ല. സാധാരണക്കാര്‍ക്ക് ഹാനികരമായേക്കാവുന്ന അപകടകാരികളായ ക്ലസ്റ്റര്‍ ബോംബുകള്‍ 120 ലേറെ രാജ്യങ്ങള്‍ നിരോധിച്ചിരുന്നു.

നൂറുകണക്കിന് ചെറു ബോംബുകളോ സ്‌ഫോടക വസ്തുക്കളോ ചേര്‍ന്നതാണ് ക്ലസ്റ്റര്‍ ബോംബ്. ഉക്രെയ്‌നില്‍ ഇതുവരെ തങ്ങള്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചിട്ടില്ലെന്നാണ് പുടിന്‍ പറയുന്നത്. അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ ഖാര്‍ക്കീവില്‍ റഷ്യ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുന്നെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു.

ഇത്തരം സ്‌ഫോടക വസ്തുക്കള്‍ നിലത്ത് വീണ് പൊട്ടുമ്പോള്‍ സമീപ പ്രദേശത്തുള്ള സാധാരണക്കാര്‍ക്കും പരിക്കേല്‍ക്കുന്നത് പതിവാണ്. ചിലപ്പോള്‍ പൊട്ടാതെ കിടക്കുന്ന ബോംബുകളും സമൂഹത്തിന് ഭീഷണി സൃഷ്ടിക്കുന്നു. ഉക്രെയ്‌ന് ക്ലസ്റ്റര്‍ ബോംബുകള്‍ നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തെ അന്ത്രാരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വിമര്‍ശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.