'ഇതില്‍ കൂടുതല്‍ തന്നെ അപമാനിക്കാനില്ല'; എം.വി ഗോവിന്ദനെതിരെ കെ. സുധാകരന്‍ മാനനഷ്ടക്കേസ് നല്‍കി

 'ഇതില്‍ കൂടുതല്‍ തന്നെ അപമാനിക്കാനില്ല'; എം.വി ഗോവിന്ദനെതിരെ കെ. സുധാകരന്‍ മാനനഷ്ടക്കേസ് നല്‍കി

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസ് നല്‍കി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പോക്സോ കേസില്‍ തനിക്കെതിരായ പരാമര്‍ശത്തിലാണ് നിയമ നടപടി. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ടെത്തിയാണ് മാനനഷ്ടകേസ് നല്‍കിയത്. എം.വി ഗോവിന്ദന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യ, ദേശാഭിമാനി ദിനപ്പത്രം എന്നിവരെ കക്ഷിയാക്കിയാണ് കേസ് നല്‍കിയിരിക്കുന്നത്.

മോന്‍സന്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെ. സുധാകരന്‍ അവിടെ ഉണ്ടെന്നായിരുന്നുവെന്ന വാര്‍ത്തകളുണ്ടെന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം. കേസ് എറണാകുളം സിജെഎം കോടതി നാളെ പരിഗണിക്കാനായി മാറ്റി. ഇതില്‍ കൂടുതല്‍ തന്നെ അപമാനിക്കാനില്ലെന്ന് കെ. സുധാകാരന്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ പോലൊരാള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരിക്കലും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കാത്ത കേസിലാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. വിധി വന്ന കേസിലാണ് തന്നെ മോശമായി ചിത്രീകരിച്ചത്. മനസാ വാചാ അറിയാത്ത കാര്യമാണ് പ്രചരിപ്പിച്ചതെന്നും സുധാകരന്‍ പറഞ്ഞു.

മോന്‍സന്‍ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെന്നായിരുന്നു എംവി ഗോവിന്ദന്റെ ആരോപണം. താന്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടില്ലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നുു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സുധാകരനെതിരെ ആരോപണം ഉന്നയിച്ചതെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.