വീണ്ടും നിപ ഭീഷണി: കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം

വീണ്ടും നിപ ഭീഷണി: കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് (ഐ.സി.എം.ആര്‍.) കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി.) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.

പതിനാല് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സര്‍വേ പൂര്‍ത്തിയായതായി. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഒഡിഷ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ സര്‍വേ തുടരും.

അസമിലെ ധുബ്രി ജില്ല, പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബിഹാര്‍ പ്രദേശങ്ങളിലും കേരളത്തില്‍ കോഴിക്കോടും പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം നേരത്തേ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ ഇതു സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിരുന്നില്ല.

അതുകൊണ്ടാണ് രാജ്യവ്യാപകമായി സര്‍വേ നടത്താന്‍ തീരുമാനിച്ചതെന്ന് ഐ.സി.എം.ആര്‍.-എന്‍.ഐ.വി. ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ഡോ. ഷീലാ ഗോഡ്ബോള്‍ പറഞ്ഞു. 2018 മേയില്‍, കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരില്‍ 16 പേരും മരിച്ചിരുന്നു. രോഗികളെ ചികിത്സിച്ച ലീനി എന്ന നഴ്‌സും രോഗം ബാധിച്ച് മരണമടഞ്ഞിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.