നൈജറില്‍ പ്രസിഡന്റിനെ ബന്ധിയാക്കി സൈന്യം; പട്ടാള അട്ടിമറി: അതിര്‍ത്തികള്‍ അടച്ചു

നൈജറില്‍ പ്രസിഡന്റിനെ ബന്ധിയാക്കി സൈന്യം; പട്ടാള അട്ടിമറി: അതിര്‍ത്തികള്‍ അടച്ചു

നിയാമേ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സൈനിക അട്ടിമറിയെന്നു റിപ്പോര്‍ട്ട്. പ്രസിഡന്റ് മുഹമ്മദ് ബസൗമിനെ ഔദ്യോഗികവസതിയില്‍ സൈന്യം ബന്ദിയാക്കിയെന്നാണു പുറത്തുവരുന്ന വിവരം. ഇന്നലെ രാവിലെയോടെയാണ് സൈന്യം പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞതെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭരണഘടന റദ്ദാക്കിയതായും ഭരണം ഏറ്റെടുത്തതായും സൈനിക നേതൃത്വം അറിയിച്ചു.

ബുധനാഴ്ച രാവിലെ മുതലാണ് പ്രസിഡന്റ് മുഹമ്മദ് ബസൗമിനെ സൈന്യം തടഞ്ഞുവെച്ചിരിക്കുന്നത്. പ്രസിഡന്റിന്റെ വസതിയിലേക്കും പ്രസിഡന്‍ഷ്യല്‍ കോംപ്ലക്സിന്റെ ഓഫീസുകളിലേക്കുമുള്ള പ്രവേശനവും സൈനികര്‍ നിരോധിച്ചു. കൊട്ടാരത്തിലേക്കും മന്ത്രാലയങ്ങളിലേക്കുമുള്ള ജീവനക്കാരുടെ പ്രവേശനവും തടഞ്ഞു.

യു.എസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രസിഡന്റിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രസിഡന്റുമായി സംസാരിച്ചതായും അദ്ദേഹത്തിന് യു.എന്നിന്റെ പൂര്‍ണ പിന്തുണ അറിയിച്ചതായും യു.എന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസും അറിയിച്ചു.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഇസ്ലാമിക തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ പ്രധാന സഖ്യകക്ഷിയാണ് നൈജറെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. 2020 മുതല്‍ അയല്‍ രാജ്യങ്ങളായ മാലിയിലും ബുര്‍ക്കിന ഫാസോയിലുമുണ്ടായ നാല് സൈനിക ഏറ്റെടുക്കലിന് സമാനമാണ് സാഹചര്യം.

ബുധനാഴ്ച തങ്ങള്‍ ഭരണം ഏറ്റെടുത്തതായി കേണല്‍ മേജര്‍ അമദൗ അബ്ദ്രമനെ ടി.വി പ്രഖ്യാപനത്തിലൂടെ അറിയിക്കുകയായിരുന്നു. പ്രഖ്യാപനത്തില്‍ അദ്ദേഹത്തോടൊപ്പം മറ്റ് ഒന്‍പത് സൈനികരും ഉണ്ടായിരുന്നു. തുടര്‍ച്ചയായ സുരക്ഷാ വീഴ്ചയും ഭരണം മോശമായതിനെ തുടര്‍ന്നുമാണ് ഭരണം ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. എല്ലാ വിദേശ പങ്കാളികളോടും ഇതില്‍ ഇടപെടരുതെന്നും അബ്ദ്രമനെ ആവശ്യപ്പെട്ടു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാദേശിക സമയം 10 മുതല്‍ അഞ്ച് വരെ കര്‍ഫ്യൂ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സാഹചര്യങ്ങള്‍ സുസ്ഥിരമാകുന്നതുവരെ വ്യോമ-കര അതിര്‍ത്തികള്‍ അടച്ചിടും.

സൈന്യത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രസിഡന്റിനെ മോചിപ്പിക്കണമെന്ന് യു.എസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കാനും ഭരണഘടനയെ തകര്‍ക്കാനുമുള്ള ശ്രമമാണിതെന്ന് ന്യൂസിലന്‍ഡില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

അധികാരം പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ ശ്രമത്തെ ശക്തമായി അപലപിക്കുന്നതായി പടിഞ്ഞാറന്‍ സാമ്പത്തിക സംഘടനയായ ഇകോവാസ് പറഞ്ഞു. ബുധനാഴ്ച പ്രസിഡന്റിന് പിന്തുണ അറിയിച്ചുകൊണ്ട് ജനം തെരുവിലിറങ്ങി. പ്രതിഷേധം പിരിച്ചുവിടാനായി സൈന്യം വെടിയുതിര്‍ത്തെങ്കിലും തലസ്ഥാനമായ നിയാമേയിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗതാഗതം സാധാരണ നിലയിലായിരുന്നെന്നും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസം നേരിട്ടിട്ടില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

2021 ലാണ് ബസൗം പ്രസിഡന്റാകുന്നത്. ഫ്രാന്‍സുമായും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളുമായും അടുത്ത സഖ്യകക്ഷിയാണ് നൈജര്‍. ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്രമായതിന് ശേഷം നാല് അട്ടിമറികളാണ് നൈജറില്‍ ഉണ്ടായിട്ടുള്ളത്.

2021 മാര്‍ച്ചില്‍ ബസൂം സത്യപ്രതിജ്ഞ ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പും പ്രസിഡന്റിന്റെ വസതി പിടിച്ചെടുക്കാനുള്ള ശ്രമം സൈനികര്‍ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.