റഷ്യയുടെ ലൂണ-25 വിക്ഷേപണം വിജയകരം; ദക്ഷിണധ്രുവം തൊടാന്‍ ഇന്ത്യയുമായി മത്സരം?

റഷ്യയുടെ ലൂണ-25 വിക്ഷേപണം വിജയകരം; ദക്ഷിണധ്രുവം തൊടാന്‍ ഇന്ത്യയുമായി മത്സരം?

മോസ്‌കോ: റഷ്യയുടെ ചാന്ദ്ര പേടകം ലൂണ 25 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ പേടകമായ ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് ചന്ദ്രനിലിറങ്ങാനാണ് റഷ്യയുടെ ശ്രമം. ഏകദേശം 50 വര്‍ഷത്തിന് ശേഷമാണ് റഷ്യയുടെ ലൂണ ചന്ദ്രനിലേക്ക് കുതിച്ചത്. റഷ്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ വോസ്റ്റോക്‌നി സ്പേസ് പോര്‍ട്ടില്‍ നിന്നാണ് ലൂണ 25 വിക്ഷേപിച്ചത്. റഷ്യന്‍ ലൂണാര്‍ ലാന്‍ഡര്‍ ഓഗസ്റ്റ് 23ന് ചന്ദ്രനിലിറങ്ങുമെന്നാണ് പ്രതീക്ഷ. ഇതേ ദിവസമാണ് ഇന്ത്യയുടെ പേടകമായ ചാന്ദ്രയാന്‍ 3 ചന്ദ്രനിലിറങ്ങുക.

സോയൂസ്-2 റോക്കറ്റ് ആണ് ലൂണ 25നെ വഹിക്കുന്നത്. ലൂണ പേടകത്തിന് 800 കിലോയാണു ഭാരം. കൊണ്ടുപോകുന്ന പരീക്ഷണ ഉപകരണങ്ങളെല്ലാം കൂടി 31 കിലോ വരും.

റഷ്യന്‍ ബഹിരാകാശ പേടകം ചന്ദ്രന്റെ സമീപത്തേക്ക് സഞ്ചരിക്കാന്‍ ഏകദേശം 5.5 ദിവസമെടുക്കും. ഭ്രമണപഥത്തില്‍ മൂന്ന് മുതല്‍ ഏഴ് ദിവസം വരെ ചെലവഴിക്കും. വ്യത്യസ്ത ലാന്‍ഡിംഗ് ഏരിയകള്‍ ആസൂത്രണം ചെയ്തിരിക്കുന്നതിനാല്‍ ഇന്ത്യന്‍ ദൗത്യവും റഷ്യന്‍ ദൗത്യവും തമ്മില്‍ ഒരു ഇടപെടലും ഉണ്ടാകില്ലെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്മോസ് ഉറപ്പുനല്‍കി. ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിദ്ധ്യം എന്നിവ സംബന്ധിച്ച ഗവേഷണമാണ് ലൂണ-25 ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തോളം ഇത് ചന്ദ്രോപരിതലത്തില്‍ തുടരുമെന്നാണ് വിലയിരുത്തല്‍. ദൗത്യം വിജയിക്കുകയാണെങ്കില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യന്‍ മണ്ണില്‍ നിന്നുമുള്ള ആദ്യ ചാന്ദ്ര ലാന്‍ഡര്‍ എന്ന നേട്ടം ലൂണ 25 സ്വന്തമാക്കും.

ചന്ദ്രന്റെ ദക്ഷിണധ്രുവം ആദ്യം തൊടാനാണ് റഷ്യയും ഇന്ത്യയും ലക്ഷ്യംവെക്കുന്നത്. ചന്ദ്രനിലേക്ക് പേലോഡ് എത്തിക്കാന്‍ കഴിവുള്ള ഒരു രാജ്യമാണ് റഷ്യയെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് പറഞ്ഞു.

'ചന്ദ്രനെക്കുറിച്ച് പഠിക്കുക എന്നത് മാത്രമല്ല ലക്ഷ്യം. രണ്ട് സൂപ്പര്‍ പവറുകളായ യുഎസും ചൈനയും തമ്മിലുള്ള രാഷ്ട്രീയ മത്സരമാണ് ലക്ഷ്യം. ബഹിരാകാശ സൂപ്പര്‍ പവര്‍ എന്ന പദവി അവകാശപ്പെടാന്‍ ആഗ്രഹിക്കുന്ന മറ്റ് നിരവധി രാജ്യങ്ങളും അതിലുണ്ട്' - റഷ്യന്‍ ബഹിരാകാശ അനലിസ്റ്റായ വിറ്റാലി എഗോറോവ് പറഞ്ഞു.

റഷ്യയെ ബഹിരാകാശ സൂപ്പര്‍ പവറാക്കാന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ കൊണ്ടുവന്ന പദ്ധതിയാണ് റോസ്‌കോസ്മോസ് സ്‌പേസ് സെന്റര്‍. ലോകത്ത് ഇതുവരെ മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമാണ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ സാധിച്ചത്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ദൗത്യങ്ങളാണ് വിജയിച്ചിട്ടുളളത്. 2019ല്‍ ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 സോഫ്റ്റ്‌ലാന്‍ഡിങിനിടെ പരാജയപ്പെട്ടിരുന്നു. ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങിയത് പരാജയത്തിന് കാരണമാവുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.