ഗോരഖ്പൂർ രൂപതയ്ക്ക് പുതിയ ഇടയൻ; മോൺ. മാത്യു നെല്ലിക്കുന്നേലിനെ ബിഷപ്പായി നിയമിച്ചു

ഗോരഖ്പൂർ രൂപതയ്ക്ക് പുതിയ ഇടയൻ; മോൺ. മാത്യു നെല്ലിക്കുന്നേലിനെ ബിഷപ്പായി നിയമിച്ചു

കൊച്ചി: സിറോ മലബാർ സഭയ്ക്ക് പുതിയ മെത്രാൻ. 31ാമത് സിനഡിന്റെ മൂന്നാമത് സമ്മേളനം ഇന്ന് സമാപിക്കവേയാണ് പുതിയ മെത്രാന്റെ പ്രഖ്യാപനം. ഗൊരഖ്പുർ രൂപത ബിഷപ് മാർ തോമസ് തുരുത്തിമറ്റം വിരമിച്ച സാഹചര്യത്തിൽ പുതിയ ബിഷപ്പിനെ പ്രഖ്യാപിച്ചു. മാത്യു (സജി) നെല്ലിക്കുന്നേൽ സിഎസ്.ടി ആണ് പുതിയ മെത്രാൻ. രൂപതയുടെ മൂന്നാമത്തെ മെത്രാനാണ് അദേഹം.

ഇടുക്കി രൂപതയിലെ മരിയാപുരം നെല്ലിക്കുന്നേൽ കുടുംബാംഗമാണ് ഫാ.മാത്യു. സിഎസ്ടി സഭയുടെ പഞ്ചാബ് പ്രൊവിൻസിലെ അംഗമാണ്. ഇടുക്കി ബിഷപ് ജോൺ നെല്ലിക്കുന്നേലിന്റെ ജ്യേഷ്ഠ സഹോദരനാണ് ഫാ.മാത്യു നെല്ലിക്കുന്നേൽ. ഇരുവരുടെയും പൗരോഹിത്യ സ്വീകരണം ഒരുമിച്ചായിരുന്നു.

ബിഷപ് മാർ തോമസ് തുരുത്തിമറ്റം അദ്ദേഹത്തെ സ്ഥാനിക വസ്ത്രങ്ങൾ അണിയിച്ചു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനിക മാലയും മോതിരവും അണിയിച്ചു. ചാൻസിലർ ഫാ. എബ്രഹാം കാവിപുരയിടമാണ് നിയമന ഉത്തരവ് വായിച്ചത്. ഇന്നോളം ജീവിതത്തിൽ വഴി നയിച്ചവർക്ക് നിയുക്ത മെത്രാൻ നന്ദി പറഞ്ഞു. ഇനിയും മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും ബിഷപ് ആവശ്യപ്പെട്ടു.

ഇടുക്കി രൂപതയിലെ മരിയാപുരം ഇടവകയിൽ നെല്ലിക്കുന്നേൽ വർക്കി-മേരി ദമ്പതികളുടെ മൂത്ത മകനായി 1970 നവംബർ 13-ന് ജനിച്ച ഫാ. മാത്യു ഹൈസ്കൂൾ പഠനത്തിനുശേഷം സി.എസ്.റ്റി. സന്യാസസമൂഹത്തിന്റെ പഞ്ചാബ്- രാജസ്ഥാൻ പ്രോവിൻസിൽചേർന്നു ഗോരഖ്പൂരിലുള്ള മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. 1990-ൽ ആദ്യവ്രതംചെയ്ത അദ്ദേഹം 1996-ൽ നിത്യവ്രതവാഗ്ദാനം നടത്തി. വൈദികപരിശീലനം വിജയകരമായി പൂർത്തിയാക്കിയ അദ്ദേഹം 1998 ഡിസംബർ മുപ്പതാം തിയതി കോതമംഗലം രൂപതയുടെ മുൻമെത്രാൻ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു.

പൗരോഹിത്യസ്വീകരണത്തിനുശേഷം അസി. നോവിസ് മാസ്റ്റർ, മൈനർ സെമിനാരി റെക്ടർ, ഇടവകവികാരി, സ്കൂൾമാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ച ഫാ. മാത്യു 2005-ൽ ഉപരിപഠനത്തിനായി റോമിലേക്കുപോയി. റോമിലെ അഞ്ചേലിക്കം യൂണിവേഴ്സിറ്റിയിൽനിന്നു തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ആലുവ ലിറ്റിൽഫ്ളവർ മേജർ സെമിനാരിയിൽ അധ്യാപകനായി നിയമിതനായി.

തുടർന്നു ജർമനിയിലെ റേഗൻസ്ബുർഗ് രൂപതയിൽ അജപാലനശുശ്രൂഷചെയ്തു. 2015 മുതൽ 2018വരെ പഞ്ചാബ്- രാജസ്ഥാൻ ക്രിസ്തുജയന്തി പ്രോവിൻസിന്റെ പ്രൊവിൻഷ്യാളായി സേവനമനുഷ്ഠിച്ചു. 2018-ൽ ആലുവ ലിറ്റിൽ ഫ്ളവർ മേജർ സെമിനാരിയുടെ റെക്ടറായി ശുശ്രൂഷ നിർവഹിച്ചുവരവേയാണു ഗോരഖ്പൂർ രൂപതയുടെ വൈദികമേലദ്ധ്യക്ഷനാകാനുള്ള നിയോഗം അദ്ദേഹത്തെ തേടിയെത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ജർമൻ, ഇറ്റാലിയൻ എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.