ലൂണ ദൗത്യ പരാജയത്തിനു പിന്നാലെ റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ കൂണില്‍ നിന്നും വിഷബാധയേറ്റു മരിച്ചു

ലൂണ ദൗത്യ പരാജയത്തിനു പിന്നാലെ റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ കൂണില്‍ നിന്നും വിഷബാധയേറ്റു മരിച്ചു

മോസ്‌കോ: റഷ്യയില്‍ കൂണില്‍ നിന്നുള്ള വിഷബാധയേറ്റ് ഉന്നത ബഹിരാകാശ ശാസ്ത്രജ്ഞനായ പ്രൊഫ. വിറ്റലി മെല്‍നികോവ് (77) അന്തരിച്ചു. ഓഗസ്റ്റ് 11 ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മെല്‍നികോവിനെ മോസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മൂന്നാഴ്ചകള്‍ക്ക് ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു. റഷ്യയുടെ ചാന്ദ്ര ദൗത്യം ലൂണ-25 പരാജയപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്റെ മരണം.

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയിലെ പേടക നിര്‍മ്മാണ വിഭാഗത്തിലെ പ്രമുഖ ശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു മെല്‍നികോവ്. ഇദ്ദേഹം 291 ശാസ്ത്ര ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാസയോടൊപ്പം ചേര്‍ന്നും നിരവധി ദൗത്യങ്ങളില്‍ മെല്‍നികോവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലൂണ-25 പരാജയപ്പെട്ടതിന് പിന്നാലെ റഷ്യയിലെ മുതിര്‍ന്ന ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന മിഖൈല്‍ മാരോവിനെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 90 വയസുകാരനായ അദ്ദേഹത്തിന് ദൗത്യ പരാജയത്തിന് ശേഷം സാരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സോവിയറ്റ് യൂണിയന്റെ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിരുന്ന മിഖൈല്‍ മാരോവ് തന്റെ ഔദ്യോഗിക ജീവിതത്തിന് ലൂണ 25-ന്റെ വിജയത്തോടെ അവസാനം കുറിക്കാനിരിക്കുകയായിരുന്നു.

സോവിയറ്റ് കാലത്തെ ലൂണ ദൗത്യങ്ങളുടെ പ്രതാപം വീണ്ടെടുക്കാമെന്ന പ്രതീക്ഷയോടെയാണ് റഷ്യ ലൂണ-25നെ ചന്ദ്രനിലേക്ക് അയച്ചത്. 47 വര്‍ഷത്തിനിടെയുള്ള റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ഇത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള അകലം വര്‍ദ്ധിക്കുമ്പോള്‍ ചാന്ദ്ര ദൗത്യത്തില്‍ സ്വന്തമായ ഇടം തിരിച്ചുപിടിക്കാനുള്ള ശ്രമം കൂടിയായിരുന്നു ഇത്. എന്നാല്‍ ചന്ദ്രനിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് നിയന്ത്രണം നഷ്ടപ്പെട്ട പേടകം ഇടിച്ചിറങ്ങുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.