പാകിസ്ഥാന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് വ്യാജ ബിരുദം; കുവൈറ്റില്‍ ആറ് വര്‍ഷം ജോലി ചെയ്ത ഡോക്ടറെ പിരിച്ചുവിടാന്‍ കോടതി ഉത്തരവ്

പാകിസ്ഥാന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് വ്യാജ ബിരുദം; കുവൈറ്റില്‍ ആറ് വര്‍ഷം ജോലി ചെയ്ത ഡോക്ടറെ പിരിച്ചുവിടാന്‍ കോടതി ഉത്തരവ്

കുവൈറ്റ് സിറ്റി: വ്യാജ യൂണിവേഴ്സിറ്റി ബിരുദ സര്‍ട്ടിഫിക്കറ്റുമായി കുവൈറ്റില്‍ ആറ് വര്‍ഷം ഡോക്ടറായി ജോലി ചെയ്ത വനിതയെ പിരിച്ചുവിടാന്‍ സുപ്രീം കോടതി ഉത്തരവ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന വനിതയ്ക്കെതിരേയാണ് നടപടി. സ്ത്രീയുടെ പേരോ പ്രായമോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രതിയില്‍ നിന്ന് 300,000 കുവൈറ്റ് ദിനാര്‍ പിഴ ഈടാക്കാനും രാജ്യത്തെ പരമോന്നത കോടതി ഉത്തരവിട്ടു

അന്വേഷണത്തില്‍ യൂണിവേഴ്സിറ്റി ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യ മന്ത്രാലയത്തില്‍ നിയമവിരുദ്ധമായി ജോലിചെയ്ത് 150,000 ദിനാര്‍ ശമ്പളമായി നേടിയെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

പാകിസ്ഥാനില്‍ നിന്ന് യൂണിവേഴ്സിറ്റി ബിരുദം നേടിയതായി വ്യാജരേഖ ചമച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.

നേരത്തെ, ഇതേ കേസില്‍ യുവതിക്ക് ക്രിമിനല്‍ കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ കോടതി തടവുശിക്ഷ ഒഴിവാക്കുകയും ജോലിയിലൂടെ നിയമവിരുദ്ധമായി സര്‍ക്കാരില്‍ നിന്ന് സമ്പാദിച്ച ശമ്പളത്തിന്റെ ഇരട്ടി തുക പിഴയായി അടയ്ക്കാന്‍ ഉത്തരവിടുകയുമായിരുന്നു. രേഖാമൂലമുള്ള സത്യപ്രസ്താവന സമര്‍പ്പിക്കാനും 3,000 ദിനാര്‍ ജാമ്യത്തുക കെട്ടിവയ്ക്കാനും കോടതി നിര്‍ദേശിച്ചു. മോശം പെരുമാറ്റം ആവര്‍ത്തിക്കില്ലെന്നും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും നല്ല പെരുമാറ്റം കാണിക്കുമെന്നും വ്യക്തമാക്കിയാണ് സത്യപ്രസ്താവനയും ഹാജരാക്കേണ്ടത്.

അഴിമതിക്കെതിരേയും പൊതുപണം ദുര്‍വ്യയം ചെയ്യുന്നതിനെതിരേയും അടുത്ത കാലത്തായി കുവൈറ്റ് ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. കഴിഞ്ഞ നവംബറില്‍ അസുഖ അവധി ലഭിക്കാന്‍ വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സര്‍ക്കാര്‍ ജീവനക്കാരിയെ കുവൈറ്റ് ക്രിമിനല്‍ കോടതി ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ജയിലില്‍ നിന്ന് പുറത്തുപോകാന്‍ 500 ദിനാര്‍ ജാമ്യത്തുക കെട്ടിവയക്കാനും അവധിക്കാലത്ത് കൈപ്പറ്റിയ സര്‍ക്കാര്‍ ശമ്പളത്തിന്റെ ഇരട്ടി പിഴയായി ഈടാക്കാനും കോടതി വിധിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.