പെർത്ത്: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ബേബിച്ചൻ വർഗീസിന് പെർത്ത് സമൂഹം യാത്രാ മൊഴി നൽകി. ഇന്ന് രാവിലെ എട്ട് മണിയോടെ സ്വഭവനത്തിൽ നിന്ന് ആരംഭിച്ച ശുശ്രൂഷകൾക്ക് ശേഷം ഒമ്പത് മണി ഓടെ മൃതദേഹം സെന്റ് ജോസഫ് സീറോ മലബാർ ദേവാലയത്തിൽ എത്തിച്ചു. പൊതുദർശനത്തിനുള്ള അവസരം ദേവാലയത്തിൽ ഒരുക്കിയിരുന്നു. തുടർന്ന് പത്ത് മണിക്ക് വിശുദ്ധ ബലിയോടെ ആരംഭിച്ച സംസ്കാര ശുശ്രൂഷകൾക്ക് ഇടവക ജനം ഒന്നടങ്കം ഒത്തുകൂടി.
ഇടവകയുടെ ആദ്യ വികാരിയായിരുന്ന ഫാ. വർഗീസ് പാറക്കൽ വി.സി ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. ഫാ.അനീഷ് ജെയിംസ് വി.സി, ഇടവക വികാരി ഫാ. അജിത് ചെറിയേക്കര, അസിസ്റ്റന്റ് വികാരി ഫാ. വിപിൻ വേലൻപറമ്പിൽ, ഫാ. ജോർജ് ജെയിംസ്, ഫാ. ജോൺ കിഴക്കേക്കര, ഫോ. ടോമി ജോസഫ് എന്നിവർ സഹകാർമികരായിരുന്നു. ഫ്രീമാന്റിൽ സെമിത്തേരിയിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. അജിത് ചെറിയേക്കര മുഖ്യകാർമികത്വം വഹിച്ചു.
ഇവകയുടെ മുൻ വികാരിയായിരുന്ന ഫാ. അനീഷ് ജെയിംസ് വി.സിയാണ് ബേബിച്ചൻ വർഗീസിനെക്കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തിയത്. വിശുദ്ധ പൗലോസ് ശ്ലീഹാ തെസ്ലോനിക്കായിലെ ജനത്തിന് എഴുതിയ ലേഖനത്തിൽ മരണത്തെക്കുറിച്ച് വ്യക്തമായി പറയുന്ന ഭാഗത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് ഫാ. അനീഷ് തന്റെ സന്ദേശം ആരംഭിച്ചത്. 'മരിച്ചവരെക്കുറിച്ച് പ്രത്യാശയില്ലാത്തവരെപ്പോലെ നിങ്ങൾ ദുഖിക്കാതിരിക്കേണ്ടതിന് മരിച്ചവരെക്കുറിച്ച് നിങ്ങൾ അറിയണം എന്ന് പൗലോസ് അപ്പസ്തോലൻ വ്യക്തമായി പറയുന്നുണ്ട്. കാരണം യേശുക്രിസ്തു മരിക്കുകയും വീണ്ടും ഉയർക്കുകയും ചെയ്തത് പോലെ അവനിൽ മരിച്ചവർ അവനോടുകൂടെ ഉയർത്തെഴുനേൽക്കുമെന്നതാണ് നമ്മുടെ വിശ്വാസം. ബേബിച്ചൻ അപ്രതീക്ഷിതമായി വേർപിരിഞ്ഞ് പോയപ്പോൾ ഈ വാക്കുകൾ തന്നെയാണ് നമ്മെ ആശ്വസിപ്പിക്കുന്നതും.'- ഫാ. അനീഷ് പറഞ്ഞു.
ഒറ്റവാക്കിൽ പറയുകയാണെങ്കിൽ ബേബിച്ചൻ ഒരു നല്ല മനുഷ്യനായിരുന്നു. ഇവിടെ ഇരിക്കുന്ന എല്ലാവരും അദേഹത്തിന്റെ നന്മ ഒരിക്കലെങ്കിലും അനുഭവിച്ചവരാണ്. ഇടവകയോടും സഭയോടും വലിയ സ്നേഹമുള്ള മനുഷ്യനായിരുന്നു. ഇടവകയുടെ വളർച്ചക്ക് വേണ്ടി വളരെയധികം അധ്വാനിച്ചിരുന്നു. ആരുടെയും കയ്യടികളോ നല്ല വാക്കുകളോ പോലും വേണ്ട എന്ന് പ്രതീക്ഷിച്ചിരുന്ന നല്ല മനുഷ്യൻ. പള്ളിയുടെ ക്ലീനിങ് അടക്കം യാതൊരു മടിയും കൂടാതെ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് ചെയ്തു.
കുടുംബ ജീവിതത്തതിലും അദേഹം മികച്ച മാതൃകയയാരുന്നു. ഒരുപാട് ആളുകളെ വ്യക്തിപരമായി സഹായിച്ചു.. പ്രവൃത്തികൾക്ക് അനുസരിച്ച് പ്രതിഫലം നൽകുന്നവനാണ് നമ്മുടെ ദൈവം. അതിനാൽ പിതാവിന്റെ വിളി സ്വീകരിച്ച് അദേഹം സ്വഭവനത്തിലേക്ക് പോകുമ്പോൾ നമുക്ക് ഒരു ഉറപ്പുണ്ട്. സ്വർഗത്തിൽ ഒരു അമൂല്യമായ സ്ഥലം തന്നെ കിട്ടും എന്ന്.
വീടിന്റെ പണി നടന്നുകൊണ്ടിരിക്കെയാണ് ബേബിച്ചന് അപ്രതീക്ഷിത മരണം സംഭവിച്ചതെങ്കിലും സ്വർഗത്തിൽ അദേഹം മനോഹരമായ ഒരു കൊട്ടാരം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. നന്മ പ്രവർത്തികളിലൂടെ മികച്ച മാതൃക നൽകിയാണ് കടന്ന് പോയത്. വീണ്ടും ഉത്ഥാനത്തിൽ നാം കണ്ടുമുട്ടും എന്ന് നമുക്ക് ആശ്വസിക്കാമെന്ന് ഫാ. അനീഷ് പറഞ്ഞു. ഒന്നേ കാലോടു കൂടി ഫ്രിമാന്റിൽ ആരംഭിച്ച ശുശ്രൂഷകൾ രണ്ട് മണിയോടു കൂടി അവസാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.