മൊറോക്കോ കണ്ണീർക്കടലാകുന്നു; മരണസംഖ്യ 630 കടന്നു

മൊറോക്കോ കണ്ണീർക്കടലാകുന്നു; മരണസംഖ്യ 630 കടന്നു

റബറ്റ്: മൊറോക്കോയിലെ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 632 ആയി. 329 പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 51 പേരുടെ നില ​ഗുരുതരമാണ്. ചരിത്ര ന​ഗരമായ മറാക്കഷിലടക്കം വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മൊറോക്കോയ്ക്ക് സഹായമെത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളും മൊറോക്കോക്ക് സഹായവുമായി രം​ഗത്തുണ്ട്. മൊറോക്കോയിലെ ഭൂചലനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം അറിയിച്ചു. മൊറോക്കോയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പമാണ് ഇന്ത്യയെന്ന് മോദി പറഞ്ഞു. മൊറോക്കോയ്ക്ക് എല്ലാ സഹായവും നൽകുമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി 11 മണിയോടെയാണ് മോറോക്കോയിൽ വൻ ഭൂചലനം റിപ്പോർട്ട് ചെയ്തത്. മറാകഷിന് 71 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് റിപ്പോർട്ട് ചെയ്തത്.

തീവ്രത 4.9 രേഖപ്പെടുത്തിയ മറ്റൊരു തുടർചലനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രം ഹൈ അറ്റ്ലാസ് പർവത നിരയാണെന്നാണ് വിവരം. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും കനത്ത നാശനഷ്ടം ഉണ്ടായി. മേഖലയിലെ വൈദ്യുത-ഇന്റർനെറ്റ് ബന്ധം തടസ്സപ്പെട്ടു.

രാജ്യത്ത് ഇതുവരെയുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണ് ഉണ്ടായതെന്ന് മൊറാക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2004 ൽ വടക്കു കിഴക്കൻ മൊറോക്കോയിലെ അൽ ഹൊസീമയിൽ ഉണ്ടായ ഭൂകമ്പത്തിൽ 628 പേർ കൊല്ലപ്പെടുകയും 926 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.