കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനല്‍ എന്നു കരുതിയ മല്‍സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ശ്രീലങ്ക ഫൈനലില്‍ പ്രവേശിച്ചു. മഴമൂലം വൈകിയ മല്‍സരത്തില്‍ 42 ഓവറില്‍ 252 വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക അവസാന പന്തിലാണ് വിജയറണ്‍ കുറിച്ചത്.
ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശിനെയും തോല്‍പ്പിച്ച ശ്രീലങ്ക ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയെ നേരിടും. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയോടു മാത്രമാണ് ശ്രീലങ്ക പരാജയപ്പെട്ടത്.
ബംഗ്ലാദേശിനെതിരെ ജയം കൈക്കലാക്കിയെങ്കിലും ഇന്ത്യയില്‍ നിന്നേറ്റ തോല്‍വിയോടെ ഫൈനലില്‍ പ്രവേശിക്കാന്‍ പാകിസ്ഥാന് ജയം അനിവാര്യമായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് റിസ് വാന്‍ (86), അബ്ദുളള ഷഫീഖ് എന്നിവരുടെ ബാറ്റിംഗ് മികവില്‍ 42 ഓവറില്‍ 252 റണ്‍സ് കുറിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മോശമായെങ്കിലും കുശാല്‍ മെന്‍ഡിസ് (91), ചരിത് അസലങ്ക (49), സദീര സമരവിക്രമ (48) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. മെന്‍ഡിസ് ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26