ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നു; കുമാരസ്വാമി അമിത് ഷായും നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി; ഒപ്പമില്ലെന്ന് കേരള ഘടകം

 ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നു; കുമാരസ്വാമി അമിത് ഷായും നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി; ഒപ്പമില്ലെന്ന് കേരള ഘടകം

ന്യൂഡല്‍ഹി: ജനതാദള്‍ (എസ്) എന്‍ഡിഎയില്‍ ഔദ്യോഗികമായി ചേര്‍ന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായത്.

ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കുമാരസ്വാമി-അമിത് ഷാ കൂടിക്കാഴ്ച.

'ജെഡിഎസ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ അവരെ എന്‍ഡിഎയിലേക്ക് പൂര്‍ണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. ഇത് എന്‍ഡിഎയെ കൂടുതല്‍ ശക്തിപ്പെടുത്തും', ജെ.പി.നഡ്ഡ പറഞ്ഞു.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ജെഡിഎസ്-ബിജെപിയുമായി അടുത്തത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയാണ് സഖ്യ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്. ലോക്സഭയില്‍ ഇരുപാര്‍ട്ടികളും സഖ്യമായി മത്സരിക്കും. കര്‍ണാടകയില്‍ 28 ലോക്സഭാ സീറ്റുകളാണ് ഉള്ളത്.

എന്നാല്‍, സീറ്റുവിഭജനം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് ഇരുപാര്‍ട്ടി നേതാക്കളും അറിയിച്ചിരിക്കുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാകയില്‍ ബിജെപി വന്‍ വിജയം നേടിയിരുന്നു. 25 സീറ്റുകളില്‍ ബിജെപിക്ക് ജയിക്കാനായപ്പോള്‍ കോണ്‍ഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് വീതമാണ് ലഭിച്ചത്.

അതേസമയം, എന്‍ഡിഎയില്‍ ചേരാനുള്ള ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം തള്ളി. എന്‍ഡിഎയ്ക്കൊപ്പം കേരള ഘടകം പോകില്ല. അടുത്ത മാസം സംസ്ഥാന കമ്മിറ്റി വിളിച്ചിട്ടുണ്ടെന്നും അതില്‍ തീരുമാനമെടുക്കുമെന്നും മാത്യു ടി.തോമസ് അറിയിച്ചു. നിലവില്‍ എല്‍ഡിഎഫിന്റെ ഭാഗമാണ് കേരളത്തിലെ ജെഡിഎസ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.