പശ്ചിമേഷ്യയില്‍ ചൈനയുടെ പുതിയ പടയൊരുക്കം; ആറ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു

പശ്ചിമേഷ്യയില്‍ ചൈനയുടെ പുതിയ പടയൊരുക്കം; ആറ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു

ഇസ്രായേലിന് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ടെല്‍ അവീവിലെത്തി.

ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷ ഭരിതമാക്കി പുതിയ പടയൊരുക്കവുമായി ചൈന. മേഖലയില്‍ ചൈന പുതിയ ആറ് പടക്കപ്പലുകള്‍ വിന്യസിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ ഇസ്രായേല്‍ കരയുദ്ധം ആരംഭിക്കാനിരിക്കെയാണ് പുതിയ നീക്കം.

മിസൈല്‍വേധ സംവിധാനമടങ്ങിയ സിബോ ഉള്‍പ്പെടെയുള്ള കപ്പല്‍ വ്യൂഹമാണ് എത്തിയിട്ടുള്ളത്. ഇടത്തരം യുദ്ധക്കപ്പലായ ജിങ്ഷോ, അനുബന്ധ കപ്പലായ ക്വിയാന്ദോഹു എന്നിവയും കൂട്ടത്തിലുണ്ട്.

ഗാസയില്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ട ചൈന യുദ്ധത്തില്‍ പാലസ്തീനുള്ള പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക യുദ്ധത്തില്‍ ഇടപെടുന്നത് അപകടമാകുമെന്ന് ചൈനയ്‌ക്കൊപ്പം മുന്നറിയിപ്പ് നല്‍കി റഷ്യയും രംഗത്തെത്തിയിരുന്നു.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നു കയറി ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ നടത്തി വരുന്ന പ്രത്യാക്രമണത്തില്‍ വിവിധ ഘട്ടങ്ങളിലായി അമേരിക്ക തങ്ങളുടെ സേനയെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. യു.എസിന്റെ ഏറ്റവും അത്യാധുനിക കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് ഇസ്രായേല്‍ തീരത്ത് നങ്കൂരമിട്ടിട്ടുണ്ട്.

ഇതിനു പുറമെ കരയുദ്ധ നീക്കത്തിന് സഹായവുമായി കൂടുതല്‍ സൈനികരെ അയക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ഇസ്രായേലിന് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ന് ടെല്‍ അവീവിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കാണും.

ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, പ്രതിപക്ഷ നേതാക്കളായ ബെന്നി ഗാണ്‍ട്സ്, യായിര്‍ ലാപിഡ് എന്നിവരുമായും മാക്രോണ്‍ കൂടിക്കാഴ്ച നടത്തും. ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫ്രഞ്ച് പൗരന്‍മാരുടെയും ഫ്രഞ്ച് ഇസ്രയേലി പൗരന്‍മാരുടെയും കുടുംബങ്ങളെയും മാക്രോണ്‍ കാണും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.