മെയ്ൻ: യുഎസ് സംസ്ഥാനമായ മെയ്നിൽ പതിനെട്ട് പേരുടെ മരണത്തിനിടയാക്കിയ കൂട്ട വെടിവയ്പ്പ് കേസിലെ പ്രതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റവാളിക്കായി പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതി റോബർട്ട് കാർഡിനായി ( 40 ) രണ്ട് ദിവസമായി തിരച്ചിൽ നടന്നു വരികയായിരുന്നു.
സ്റ്റേറ്റ് പബ്ലിക് സേഫ്റ്റി കമ്മീഷണർ മൈക്ക് സൗഷക്ക് വെടിവയ്പിൽ ഇരയായ 18 പേരുടെയും വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തെ വിവരമറിയിച്ചു. മരണപ്പെട്ടവർ 14 നും 76 നും ഇടയിൽ പ്രായമുള്ളവരാണ്.
ലിസ്ബൺ പട്ടണത്തിന് സമീപം ആൻഡ്രസ്‌കോഗിൻ നദീ തീരത്ത് പ്രതിയുടേതെന്ന് കരുതുന്ന കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നദിയിൽ മുങ്ങൽ വിദഗ്ദ്ധരെയും സോണാർ സംവിധാനങ്ങളെയും ഉപയോഗിച്ച് തെരച്ചിൽ നടത്തി. പ്രതിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്ന് ഒരു കുറിപ്പ് പൊലിസ് കണ്ടെത്തിയിരുന്നു. ആത്മഹത്യ ചെയ്യുമെന്നും മരണ ശേഷം മൃതദേഹമായിരിക്കും കണ്ടെത്തുക എന്ന തരത്തിലുള്ളതായിരുന്നു കുറിപ്പിലെ സന്ദേശം. എന്നാൽ കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അടുത്ത കാലത്ത് ഇയാളെ രണ്ടാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആ സമയത്ത് ഒരു മിലിട്ടറി കാമ്പിൽ പോയി ആളുകളെ വെടിവെച്ച് കൊല്ലണമെന്ന് ആരോ തന്നോട് പറഞ്ഞതായി പ്രതി വെളിപ്പെടുത്തിയിരുന്നു. ഒക്ടോബർ16നാണ് റോബർട്ട് കാഡ് 18 പേരെ വെടിവെച്ചു കൊന്നത്. 80 പേര്‍ക്ക് പരിക്കേറ്റു. മൂന്നിടത്താണ് വെടിവെയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. സ്പെയർടൈം റിക്രിയേഷൻ, സ്കീംഗീസ് ബാർ & ഗ്രിൽ റെസ്റ്റോറന്റ്, വാൾമാർട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് അക്രമി വെടിവെയ്പ്പ് നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26