മ്യാന്‍മര്‍ ജനതയ്ക്ക് അഭയം: മണിപ്പൂര്‍, മിസോറം സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

 മ്യാന്‍മര്‍ ജനതയ്ക്ക് അഭയം: മണിപ്പൂര്‍, മിസോറം സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: മ്യാന്‍മര്‍ പൗരന്‍മാര്‍ ഇന്ത്യയിലേക്ക് വരുന്നതില്‍ മിസോറം, മണിപ്പൂര്‍ സര്‍ക്കാരുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. മ്യാന്‍മര്‍ ജനതയ്ക്ക് അഭയം ഒരുക്കുമ്പോള്‍ ആ അവസരം മുതലെടുത്ത് ഇന്ത്യ വിരുദ്ധ ശക്തികള്‍ രാജ്യത്തേക്ക് നുഴഞ്ഞ് കയറാനുള്ള സാഹചര്യമുണ്ടെന്നാണ് മുന്നറിയിപ്പ്.

മ്യാന്‍മര്‍ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായതോടെയാണ് രാജ്യത്ത് നിന്നും എത്തുന്നവര്‍ക്ക് മണിപ്പൂരും മിസോറാമും അഭയം നല്‍കാന്‍ തുടങ്ങിയത്. അതിര്‍ത്തികളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അസം റൈഫിള്‍സ് അടക്കമുള്ള സുരക്ഷ ഏജന്‍സികളോടും നിര്‍ദേശിച്ചിട്ടുണ്ട്. അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് മ്യാന്‍മര്‍. 1643 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തിക്കുള്ളത്. ഇതില്‍ 1472 കിലോമീറ്റര്‍ കൃത്യമായി വേര്‍തിരിച്ചിട്ടുണ്ട്.

നിലവിലുള്ള നിരീക്ഷണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നൂറ് കിലോമീറ്ററില്‍ സ്മാര്‍ട്ട് വേലി സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച മ്യാന്‍മര്‍ സൈന്യവും ജനാധിപത്യ അനുകൂല വിമത സംഘവും തമ്മില്‍ ആരംഭിച്ച വെടിവയ്പ് ശക്തമായതോടെ 2500 മുതല്‍ അയ്യായിരം വരെ ആളുകള്‍ മ്യാന്‍മറിലെ ചിന്‍ സംസ്ഥാനത്ത് നിന്ന് മിസോറമിലേക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍.

ചിന്‍ സംസ്ഥാനത്തെ രണ്ട് സൈനിക കേന്ദ്രങ്ങള്‍ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സ് എന്ന സംഘടന പിടിച്ചെടുത്തതോടെ 43 മ്യാന്‍മര്‍ സൈനികര്‍ മിസോറമില്‍ അഭയം തേടി. നാല്‍പ്പത് സൈനികരെ അസം റൈഫിള്‍സ് മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിന് പിന്നീട് കൈമാറി. മ്യാന്‍മറിലെ കലാപങ്ങള്‍ നമ്മുടെ രാജ്യത്തേക്കും വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര സുരക്ഷ ഏജന്‍സികള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ അത് സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ട്. മിസോറമിലെയും മണിപ്പൂരിലെയും രാജ്യാന്തര അതിര്‍ത്തികളിലാണ് പ്രശ്‌നങ്ങള്‍ ഏറെയും. മ്യാന്‍മറിലെ സംഘര്‍ഷം ഇരുവശത്തും ഇതുവരെ നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ചില പൊലീസ് സ്റ്റേഷനുകളും സൈനിക കേന്ദ്രങ്ങളും വിമതര്‍ പിടിച്ചെടുത്തു കഴിഞ്ഞു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ മിക്കയിടങ്ങും കലാപ ബാധിതമാകാന്‍ സാധ്യതയുണ്ടെന്ന ആശങ്കയുയര്‍ന്നിട്ടുണ്ടെന്നും അതിനാല്‍ തന്നെ ജാഗ്രത പാലിക്കണമെന്നും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.