തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധനമാണെന്ന ആരോപണം ഉണ്ടായ സാഹചര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
സര്‍ജറി വിഭാഗം പിജി വിദ്യാര്‍ഥിനി ഡോ.ഷഹനയെയാണ് കഴിഞ്ഞ ദിവസം രാത്രി ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം പഠിക്കുന്ന പി.ജി വിദ്യാര്‍ഥികളാണ് പൊലീസിനെ വിവരമറിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ ഷഹനയുടെ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിരുന്നു.
പിജി പഠന കാലത്തിന്റെ തുടക്കത്തില്‍ തന്നെ ഷഹനയുടെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കം മൂലമാണ് വിവാഹം മുടങ്ങിയതെന്നും കുടുംബം ആരോപിച്ചു.
കൂടെ പഠിക്കുന്ന ഡോക്ടറുടെ വിവാഹ ആലോചന എത്തിയപ്പോള്‍ 50 പവന്‍ സ്വര്‍ണവും 50 ലക്ഷം രൂപയുടെ സ്വത്തും കാറും നല്‍കാമെന്ന് കുടുംബം അറിയിച്ചിരുന്നു. എന്നാല്‍ വരന്റെ വീട്ടുകാര്‍ 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യൂ കാറും സ്ത്രീധനമായി ആവശ്യപ്പെട്ടതായാണ് ഷഹനയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26