ഹൗസ് ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍; സെക്രട്ടറി തലത്തില്‍ തീരുമാനമെടുക്കാം: മുഖ്യമന്ത്രി

ഹൗസ് ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍; സെക്രട്ടറി തലത്തില്‍ തീരുമാനമെടുക്കാം: മുഖ്യമന്ത്രി

ആലപ്പുഴ: ഹൗസ് ബോട്ടുകള്‍ക്ക് ആവശ്യമായ വ്യവസ്ഥകള്‍ പാലിച്ച് രജിസ്‌ട്രേഷന്‍ നല്‍കാവുന്നതാണെന്നും ഇക്കാര്യം സംബന്ധിച്ച് സെക്രട്ടറി തലത്തില്‍ തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ടൂറിസ്റ്റുകള്‍ക്ക് ഒരു തരത്തിലുള്ള വിഷമവും ഉണ്ടാക്കരുതെന്നും നല്ല വേഷവും മാന്യമായ പെരുമാറ്റവും ഉറപ്പാക്കണം. ഹൗസ് ബോട്ട് ജീവനക്കാര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്താവുന്നതാണെന്നും ആവശ്യമായ പരിശീലനവും നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ കായലില്‍ അടിഞ്ഞുകൂടുന്ന പോള ശാസ്ത്രീയമായി നീക്കാന്‍ നടപടിയെടുക്കുന്നതിനൊപ്പം കായല്‍ ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട വിഷയം ജലസേചന വകുപ്പുമായി ചേര്‍ന്ന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശിക്കാര ബോട്ടുകള്‍ക്ക് വ്യവസ്ഥകള്‍ പാലിച്ച് രജിസ്‌ട്രേഷന്‍ കൊടുക്കാമെന്നും ബോട്ടുകള്‍ക്ക് ക്ലാസിഫിക്കേഷന്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യകതയും അനധികൃതമായി ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കരുതെന്നും നിലവില്‍ സര്‍വീസ് നടത്തുന്നവയുടെ ക്രമവല്‍ക്കരണം തുടങ്ങിയ വിഷയങ്ങളിലും വിശദമായ ചര്‍ച്ച നടന്നു.

എന്നാല്‍ ഹൗസ് ബോട്ടുകളിലെ മാലിന്യം തള്ളലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടുണ്ട്. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ( എസ്.ടി.പി) സംബന്ധിച്ച് തദ്ദേശസ്വയം ഭരണ വകുപ്പിനെയും ടൂറിസം വകുപ്പിനെയും പങ്കെടുപ്പിച്ച് കളക്ടര്‍മാര്‍ ചര്‍ച്ച നടത്തണം. ടൂറിസം വകുപ്പ് ആരംഭിക്കുന്ന മൂന്ന് പ്ലാന്റുകള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളും ഉയര്‍ന്നു വന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.