അനുദിന പ്രാര്‍ത്ഥനകളിലൂടെയും വചന ശ്രവണത്തിലൂടെയും നമുക്കു ചുറ്റുമുള്ളവരിലും യേശുവിനെ കണ്ടുമുട്ടുക: ഫ്രാന്‍സിസ് പാപ്പ

അനുദിന പ്രാര്‍ത്ഥനകളിലൂടെയും വചന ശ്രവണത്തിലൂടെയും നമുക്കു ചുറ്റുമുള്ളവരിലും യേശുവിനെ കണ്ടുമുട്ടുക: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: യേശുവിന്റെ പ്രകാശത്തെ തുറവിയോടെ സ്വീകരിക്കണമെന്നും ഒരിക്കലും ആ പ്രകാശത്തില്‍ നിന്ന് വ്യതിചലിക്കരുതെന്നും ഓര്‍മ്മപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. നോമ്പുകാലത്ത് ഈ ഒരു ഉറച്ച തീരുമാനം കൈക്കൊള്ളാന്‍ പരിശുദ്ധ പിതാവ് വിശ്വാസികളേവരോടും ആഹ്വാനം ചെയ്തു.

ഞായറാഴ്ച ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് പ്രതിവാര സന്ദേശം നല്‍കുകയായിരുന്നു പാപ്പ. യേശുവിന്റെ രൂപാന്തരീകരണത്തെക്കുറിച്ച് മര്‍ക്കോസിന്റെ സുവിശേഷത്തില്‍ നിന്നുള്ള വായനയെ (മര്‍ക്കോസ് 9:2-10) ആസ്പദമാക്കിയാണ് പാപ്പാ നോമ്പിലെ രണ്ടാം ഞായറാഴ്ച വിചിന്തനങ്ങള്‍ നല്‍കിയത്.

പീഡാനുഭവത്തെക്കുറിച്ച് ശിഷ്യന്മാരെ മുന്‍കൂട്ടി അറിയിച്ചതിനു ശേഷം, യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയര്‍ന്ന മലയിലേക്ക് പോയി. അവിടെ തന്റെ സര്‍വ്വമഹത്വവും പ്രകടമാകുന്നവിധം പ്രകാശപൂരിതനായി അവര്‍ക്ക് കാണപ്പെടുകയും ചെയ്തു. പരീക്ഷകളോ കഠിനമായ പീഡാനുഭവങ്ങളോ എന്തുമായിക്കൊള്ളട്ടെ, പിന്നീടൊരിക്കലും ആ പ്രകാശത്തില്‍ നിന്ന് ദൃഷ്ടി പിന്‍വലിക്കുകയെന്നത് അവര്‍ക്ക് സാധ്യമായിരുന്നില്ല - മാര്‍പാപ്പ അടിവരയിട്ടു പറഞ്ഞു.

യേശുവാകുന്ന പ്രകാശത്തില്‍ നിന്ന് നമ്മുടെ കണ്ണുകള്‍ ഒരിക്കലും വ്യതിചലിച്ചു പോകരുതെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. ജീവിതയാത്രയിലുടനീളം, ക്രിസ്തുവിന്റെ പ്രശോഭിതമായ മുഖം മാത്രം കണ്‍മുമ്പില്‍ സൂക്ഷിക്കാനാണ് ക്രിസ്ത്യാനികളായ നാമേവരും വിളിക്കപ്പെട്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ കര്‍ഷകര്‍ വയലുകള്‍ ഉഴുതുമറിക്കുകയും ഉഴവുചാലുകളില്‍ മാത്രം ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നതുപോലെയാണ് ഇത് - പാപ്പാ കൂട്ടിച്ചേര്‍ത്തു.

നോമ്പുകാല തീരുമാനം

കര്‍ത്താവിന്റെ പ്രകാശത്തെ ഏവരും സ്വജീവിതങ്ങളിലേക്ക് സ്വാഗതം ചെയ്യണമെന്ന് മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു. കാരണം അവന്‍ എപ്പോഴും നമ്മെ അനുയാത്ര ചെയ്യുന്നവനാണ്. അവന്‍ നമ്മുടെ സ്‌നേഹവും നിത്യജീവനുമാണ്. നമ്മുടെ അസ്ഥിത്വം അവനിലാണ് സ്ഥിതി ചെയ്യുന്നത്.

'യേശുവില്‍ ദൃഷ്ടിയുറപ്പിക്കുക; നമ്മുടെ പ്രാര്‍ത്ഥനകളിലും നമുക്കു ചുറ്റുമുള്ളവരിലും അവന്റെ പ്രകാശത്തെ അന്വേഷിക്കുക. ഇതായിരിക്കട്ടെ നമ്മുടെ നോമ്പുകാല പ്രതിജ്ഞ' - പരിശുദ്ധ പിതാവ് പറഞ്ഞു. അനുദിന പ്രാര്‍ത്ഥനകളും വചന ശ്രവണവും കൂദാശകളുമാണ് ഇക്കാര്യത്തില്‍ നമ്മെ സഹായിക്കുന്നതെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.

നമ്മുടെ ദൃഷ്ടികള്‍ ഉറപ്പിച്ചിരിക്കുന്നത് ക്രിസ്തുവിലോ?

നാമോരോരുത്തരും സ്വയം ചോദിക്കേണ്ട ഏതാനും ചോദ്യങ്ങളും പാപ്പ മുന്നോട്ടുവച്ചു. 'എന്റെ ജീവിതയാത്രയില്‍ ക്രിസ്തുവിലാണോ ഞാന്‍ ദൃഷ്ടി ഉറപ്പിച്ചിരിക്കുന്നത്? ഇതിനു സഹായകമാകുന്ന വിധത്തില്‍ നിശബ്ദതയ്ക്കും പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കുമായി ഞാന്‍ സമയം കണ്ടെത്താറുണ്ടോ?'

'ഞാന്‍ കണ്ടുമുട്ടുന്ന ഓരോ സഹോദരനും സഹോദരിയും എന്നെപ്പോലെതന്നെ ക്രിസ്തുവിന്റെ പ്രകാശകിരണങ്ങള്‍ പ്രതിഫലിപ്പിക്കുന്നവരാണെന്ന ബോധ്യം എനിക്കുണ്ടോ? ഇതോര്‍ത്ത് ഞാന്‍ കര്‍ത്താവിന് നന്ദി പറയാറുണ്ടോ?'

ദൈവത്തിന്റെ പ്രകാശത്താല്‍ വിളങ്ങുന്ന പരിശുദ്ധ കന്യകാമറിയം യേശുവില്‍ ദൃഷ്ടി ഉറപ്പിക്കാനും പരസ്പര വിശ്വാസത്തോടും സ്‌നേഹത്തോടുംകൂടെ മറ്റുള്ളവരെ നോക്കിക്കാണാനും നമ്മെ സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

മാർപാപ്പയുടെ ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.