മെല്‍ബണില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ മൃതദേഹം വേസ്റ്റ് ബിന്നില്‍; കൊല നടത്തിയത്‌ ഭര്‍ത്താവെന്നു സംശയം: കുട്ടിയുമായി ഭര്‍ത്താവ് ഇന്ത്യയിലെത്തി

മെല്‍ബണില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ മൃതദേഹം വേസ്റ്റ് ബിന്നില്‍;  കൊല നടത്തിയത്‌ ഭര്‍ത്താവെന്നു സംശയം: കുട്ടിയുമായി ഭര്‍ത്താവ് ഇന്ത്യയിലെത്തി

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊന്നശേഷം മൃതദേഹം വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ്. വിക്ടോറിയയില്‍ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനി ചൈതന്യ മന്ദഗനിയാണ് (36) കൊല്ലപ്പെട്ടത്. ഭാര്യയെ കൊന്ന ശേഷം മൂന്നു വയസുള്ള മകനുമായി യുവാവ് ഇന്ത്യയിലെത്തി ഹൈദരാബാദിലെ ഭാര്യ വീട്ടില്‍ കൊണ്ടേല്‍പിക്കുകയും ചെയ്തു.

ചൈതന്യ മന്ദഗനിയും ഭര്‍ത്താവ് അശോക് രാജും ഓസ്ട്രേലിയന്‍ പൗരത്വമുള്ളവരാണ്. ഇരുവരും മകനോടൊപ്പം മെല്‍ബണിനു സമീപം പോയിന്റ് കുക്കിലാണ് താമസിച്ചിരുന്നത്.

വീട്ടില്‍ നിന്ന് 84 കിലോമീറ്റര്‍ അകലെ ബക്ക്‌ലി എന്ന സ്ഥലത്താണ് മൃതദേഹം ഉപേക്ഷിച്ചത്. വിജനമായ റോഡരികിലുള്ള വേസ്റ്റ് ബിന്നില്‍ നിക്ഷേപിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്.


യുവതിയുടെ മൃതദേഹം കണ്ടെത്തിയ വേസ്റ്റ് ബിന്‍

ചൈതന്യയെ കൊന്ന ശേഷം മകനുമായി നാട്ടിലേക്ക് മടങ്ങിയ ഭര്‍ത്താവ്, കുട്ടിയെ ചൈതന്യയുടെ വീട്ടുകാരെ ഏല്‍പിക്കുകയും ചൈതന്യയെ കൊന്ന വിവരം അറിയിക്കുകയും ചെയ്തതായാണ് വിവരം. ചൈതന്യയുടെ മാതാപിതാക്കള്‍ അറിയിച്ചതനുസരിച്ച് സ്ഥലം എംഎല്‍എ വീട്ടിലെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.

ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി എംഎല്‍എ അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തെയും കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയേയും ബന്ധപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

ശ്വേതയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും ദമ്പതികളുടെ പോയിന്റ് കുക്കിലെ വസതിയും നിയമപാലകര്‍ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. ഈ കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങള്‍ വ്യക്തമായിട്ടില്ല. ഓസ്‌ട്രേലിയന്‍ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.