ഇടവക എന്നത് ഓരോ വ്യക്തിയുടെയും രണ്ടാമത്തെ ഭവനം: മാർ ജോൺ പനന്തോട്ടത്തിൽ‌

ഇടവക എന്നത് ഓരോ വ്യക്തിയുടെയും രണ്ടാമത്തെ ഭവനം: മാർ ജോൺ പനന്തോട്ടത്തിൽ‌

പെർത്ത്: ഇടവക എന്നത് ഓരോ വ്യക്തിയുടെയും രണ്ടാമത്തെ ഭവനമാണെന്ന് മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോൺ പനന്തോട്ടത്തിൽ‌. കുടുംബത്തിൽ‌ മാതാപിതാക്കളും മക്കളും ശാരീരിക ബന്ധത്തിൽ ദൃഢമായിരിക്കുന്നതുപോലെ ഇടവകയിൽ ഇടവകാം​ഗങ്ങളെല്ലാവരും ആത്മീയ ബന്ധത്തിൽ ഉൾപ്പെടുന്നവരാണ്. പെർത്ത് സെൻ‌റ് ജോസഫ് സീറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ദിവ്യബലിയിൽ വചന സന്ദേശം നൽ‌കുകയായിരുന്നു മാർ ജോൺ പനന്തോട്ടത്തിൽ.

ഇടവകാം​ഗങ്ങളെ "എന്റെ കൂടെപ്പിറപ്പുകളെ" എന്ന് അഭിസംബോധന ചെയ്ത പിതാവ് ഇടവക കൂട്ടായ്മയുടെ സ്നേഹം നമുക്ക് മറ്റൊരിടത്ത് ലഭിക്കുകയില്ലെന്നും ഇടവക തിരുനാൾ കൂട്ടായ്മയുടെ ആഘോഷമാണെന്നും വ്യക്തമാക്കി. സിഎംഐ സഭയുടെ സ്ഥാപകനും സീറോ മലബാർ സഭയുടെ ആദ്യ വികാരി ജനറാളുമായിരുന്ന വിശുദ്ധ ചാവറ പിതാവ് സഭ മക്കൾക്കും തന്റെ സന്യാസ സഭയിലെ അം​ഗങ്ങൾക്കുമായി എഴുതുമ്പോൾ അഭിസംബോധന ചെയ്തിരുന്നത് "എന്റെ കൂടെപ്പിറപ്പുകളെ" എന്നാണെന്നും പിതാവ് ഓർമ്മിപ്പിച്ചു.

"ഓരോ തിരുനാളുകളും ഇടവക സമൂഹം ബോധപൂർവ്വം ഒരുമിച്ചുകൂടി ദൈവത്തിന് നന്ദി പറയേണ്ട പ്രത്യേക അവസരങ്ങളാണ്. കഴിഞ്ഞ ഒരു വർഷം വിശുദ്ധ യൗസേപ്പിന്റെ മധ്യസ്ഥതയിൽ ദൈവം നമുക്ക് ഓരോരുത്തർക്കും നൽകിയിരിക്കുന്ന അനു​ഗ്രഹങ്ങൾ ഓർത്തെടുത്ത് തിരുനാളിൽ നന്ദി പറയണം. ദൈവീക പദ്ധതിയുടെ ഭാ​ഗമായാണ് നമ്മൾ ഈ ദേശത്ത് ആയിരിക്കുന്നതും ഒരു ഇടവക സമൂഹമായി ഒന്ന് ചേർന്നിരിക്കുന്നതും. ദൈവത്തിന്റെ ​ദാനമല്ലാതെ നമ്മുടെ കഴിവോ മികവോ കൊണ്ടോ നേടിയതല്ല നമുക്കുള്ളതൊന്നും "

"കർത്താവിന് നന്ദി പറയുവിൻ അവൻ നല്ലവനാണ് അവന്റെ കാരുണ്യം എന്നേക്കും നിലനിൽക്കുന്നു". 107ാം സങ്കീർത്തന ഭാ​ഗവും മാർ ജോൺ പനന്തോട്ടത്തിൽ ഉദ്ധരിച്ചു. "ദൈവ സ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾപ്പോരാ, നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ..." എന്ന ഈരടികൾ എപ്പോഴും നമ്മുടെ അധരങ്ങളിൽ ഉണ്ടാകണമെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.

"ഓരോ തീരുമാനങ്ങൾ എടുക്കുമ്പോഴും ദൈവത്തിന്റെ സ്വരം ശ്രവിക്കാനും അവിടുത്തെ ഹിതം അറിയാനും നാം തയാറാകണമെന്നും ബിഷപ്പ് ഉദ്ബോധിപ്പിച്ചു. മനുഷ്യർ തങ്ങളുടെ ഇഷ്ടം നടപ്പാക്കാനാണ് പലപ്പോഴും പരിശ്രമിക്കുന്നത്. എന്നാൽ ​ഗർഭിണിയായ മറിയത്തെ രഹസ്യത്തിൽ ഉപേക്ഷിക്കാൻ തീരുമാനിച്ച യൗസേപ്പിതാവ് സ്വപ്നത്തിലൂടെ ദൈവസ്വരം ശ്രവിച്ചപ്പോൾ തീരുമാനം മാറ്റി. ദൈവഹിതത്തിനായി തുടർന്ന് നിലകൊണ്ടതുപോലെ കുടുംബ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ദൈവ സ്വരം ശ്രവിക്കാൻ നാം മറക്കരുതെന്നും മാർ ജോൺ പനന്തോട്ടത്തിൽ‌ പറഞ്ഞു.

വിശുദ്ധ കുർബാനയിൽ ഇടവക വികാരി ഫാദർ അനീഷ് ജെയിംസ് വി.സി, അസിസ്റ്റന്റ് വികാരി ഫാദർ ബിബിൻ വേലംപറമ്പിൽ, ഫാദർ ജോൺ പുത്തൻകളം എംസിബിഎസ് എന്നിവർ സഹകാർമ്മികരായിരുന്നു. ഞായറാഴ്ച രാവിലെ 11ന് ആരംഭിച്ച തിരുനാൾ വിശുദ്ധ ബലിയെ തുടർന്ന് ആഘോഷപൂർവ്വമായ പ്രദിക്ഷണവും ലദീഞ്ഞും ഉണ്ടായിരുന്നു. മുത്തുക്കുടകളും കൊടിതോരണങ്ങളുമായി പ്രാർത്ഥന പൂർവ്വം വിശ്വാസികൾ പ്രദിക്ഷണത്തിൽ പങ്കെടുത്തു. തിരുനാൾ കുർബാനയിലും തുടർന്ന് നടന്ന പ്രദിക്ഷണത്തിലും ഊട്ടു നേർച്ചയിലും അനവധി വിശ്വാസികൾ പങ്കെടുത്തു.

ദേവാലയത്തിനും പാരിഷ് ഹോളിനുമിടയിൽ ബ്രീസ് വേയിൽ പരിശുദ്ധ മാതാവിന്റെ പ്രതിമ ഒരുക്കിയ ശിൽപ്പി ബേബി ജോസഫ് വട്ടക്കുന്നേലിന് വിശുദ്ധ കുർബാന മധ്യേ മാർ ജോൺ പനന്തോട്ടത്തിൽ‌ ഉപഹാരം സമർപ്പിച്ചു. കൈക്കാരന്മാരായ സജി മാനുവൽ, ജെയിംസ് ചുണ്ടങ്ങ, തോമസ് ജേക്കബ്, അ​ഗസ്റ്റ്യൻ തോമസ്, കാറ്റിക്കിസം പ്രിൻസിപ്പൽ പോളി ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റി അം​ഗങ്ങൾ ചടങ്ങുകൾക്ക് നേതൃത്വം നൻകി. തിരുനാളിനോട് അനുബന്ധിച്ച് ഒമ്പത് ദിവസത്തെ വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേനയും ഉണ്ടായിരുന്നു.

ഫോട്ടോ ബിജു പെർത്ത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.