പെരുമാറ്റചട്ടം നിലനില്‍ക്കെ കെജരിവാളിന്റെ അറസ്റ്റ് നിയമ വിരുദ്ധമെന്നും ഇന്ത്യ മുന്നണി നേതാക്കള്‍.
ന്യൂഡല്‍ഹി: സ്വതന്ത്രമായ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ മുന്നണി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടി നേതാക്കളേയും വേട്ടയാടുകയാണ്. എന്നാല്‍ ഭരണക്ഷത്തെ ഒരു നേതാവിനെതിരെ പോലും നടപടിയുണ്ടാവുന്നില്ല. തിരഞ്ഞെടുപ്പ് സമയത്ത് പക്ഷപാതപരമായ നടപടികള്‍ ഒഴിവാക്കാനാണ് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാറുള്ളത്.
എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് ഈ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കാത്തതെന്ന് പ്രതിപക്ഷ നേതാക്കള്‍ ചോദിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കെ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്നും നേതാക്കള്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, അഭിഷേക് സിങ് വി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറിക് ഒബ്രിയാന്‍, മുഹമ്മദ് നദീമുല്‍ ഹഖ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, എഎപിയുടെ സന്ദീപ് പഥക്, പങ്കജ് ഗുപ്ത, എന്‍സിപിയിലെ ജിതേന്ദ്ര അവ് ഹാദ്, ഡിഎംകെ നേതാവ് പി. വില്‍സണ്‍, എസ്പി നേതാവ് ജാവേദ് അലി എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26