'ജുഡീഷ്യറി അണ്ടര്‍ ത്രെട്ട്'; സ്ഥാപിത താല്‍പര്യക്കാര്‍ ജുഡീഷ്യറിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നു: ചീഫ് ജസ്റ്റിസിന് 600 അഭിഭാഷകരുടെ കത്ത്

'ജുഡീഷ്യറി അണ്ടര്‍ ത്രെട്ട്'; സ്ഥാപിത താല്‍പര്യക്കാര്‍ ജുഡീഷ്യറിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നു: ചീഫ് ജസ്റ്റിസിന്  600 അഭിഭാഷകരുടെ കത്ത്

ന്യൂഡല്‍ഹി: സ്ഥാപിത താല്‍പര്യക്കാര്‍ ജുഡീഷ്യറിക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കത്തയച്ച് അഭിഭാഷകര്‍. അറുനൂറോളം അഭിഭാഷകരാണ് കത്തില്‍ ഒപ്പിട്ടിട്ടുള്ളത്.

'ജുഡീഷ്യറി അണ്ടര്‍ ത്രെട്ട്- സേഫ്ഗാര്‍ഡിങ് ജുഡീഷ്യറി ഫ്രം പൊളിറ്റിക്കല്‍ ആന്‍ഡ് പ്രൊഫഷണല്‍ പ്രെഷര്‍' എന്ന തലക്കെട്ടിലാണ് കത്ത് അയച്ചിട്ടുള്ളത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര, ചേതന്‍ മിത്തല്‍, പിങ്കി ആനന്ദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് കത്ത് അയച്ചിരിക്കുന്നത്.

ഒരു സംഘം സ്ഥാപിത താല്‍പര്യക്കാര്‍ ജുഡീഷ്യറിയെ സമ്മര്‍ദത്തിലാക്കാനും ജുഡീഷ്യല്‍ നടപടികളെ സ്വാധീനിക്കാനും കോടതികളെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നതില്‍ കടുത്ത ആശങ്കയുണ്ടെന്ന് അഭിഭാഷക സംഘം കത്തില്‍ പറയുന്നു. ചപല യുക്തിയുടെയും ജീര്‍ണിച്ച രാഷ്ട്രീയ താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് അവരുടെ പ്രവൃത്തികളെന്നും അഭിഭാഷക കൂട്ടായ്മ വിമര്‍ശിക്കുന്നു.

രാഷ്ട്രീയ കേസുകളിലാണ് സംഘത്തിന്റെ സമ്മര്‍ദ തന്ത്രം ഏറ്റവും പ്രകടമാകുന്നത്. പ്രത്യേകിച്ച് രാഷ്ട്രീയക്കാര്‍ ആരോപണവിധേയരാകുന്ന അഴിമതി കേസുകളില്‍. ഇവ കോടതികള്‍ക്ക് അവമതിപ്പുണ്ടാക്കുകയും ജനാധിപത്യ പ്രമാണങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നെന്നും അഭിഭാഷക സംഘത്തിന്റെ കത്തില്‍ ആരോപിക്കുന്നു.

ചില അഭിഭാഷകര്‍ രാഷ്ട്രീയക്കാര്‍ക്ക് പകല്‍ പ്രതിരോധം തീര്‍ക്കുകയും രാത്രി മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ആശങ്കയുളവാക്കുന്ന കാഴ്ചയാണെന്നും കത്തില്‍ പറയുന്നു.

ഏതെങ്കിലും പ്രത്യേക കേസിനെ കത്തില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍, കോടതികള്‍ക്കു മുന്നില്‍ നിരവധി പ്രമാദ കേസുകള്‍ എത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കത്ത് എന്നത് ശ്രദ്ധേയമാണ്. സുപ്രീം കോടതിയോട് ശക്തമായി നിലകൊള്ളാനും കോടതികളെ ഇത്തരം ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കാനും കത്തില്‍ അഭിഭാഷകര്‍ ആവശ്യപ്പെടുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.