ഇരുനൂറ് കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തിലെ വ്യവസായിയും ഭാര്യയും സന്ന്യാസത്തിന്; ഇനി നഗ്നപാദരായി ഭിക്ഷയാചിച്ച് ജീവിക്കണം

ഇരുനൂറ് കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തിലെ വ്യവസായിയും ഭാര്യയും സന്ന്യാസത്തിന്; ഇനി നഗ്നപാദരായി ഭിക്ഷയാചിച്ച് ജീവിക്കണം

ഏപ്രില്‍ 22 ന് ദീക്ഷ സ്വീകരിക്കുന്നതോടെ കുടുംബപരമായ എല്ലാ ബന്ധങ്ങളും പരിത്യജിക്കുന്ന ഭവേഷിനും ഭാര്യയ്ക്കും ലൗകിക പരമായ യാതൊന്നും സൂക്ഷിക്കാന്‍ അനുമതിയുണ്ടാകില്ല. ശേഷം ഇന്ത്യയിലുടനീളം നഗ്ന പാദരായി കാല്‍നട യാത്ര ചെയ്ത് ഭിക്ഷയാചിച്ച് ഇരുവരും ജീവിതം നയിക്കണം. വെളുത്ത നിറത്തിലുള്ള രണ്ട് വസ്ത്രങ്ങളും ഭിക്ഷ സ്വീകരിക്കാനുള്ള ഒരു പാത്രവും ഇവര്‍ക്ക് അനുവദിച്ചു നല്‍കും.

ഗാന്ധിനഗര്‍: ഗുജറാത്തിലെ സമ്പന്ന ദമ്പതിമാര്‍ സന്ന്യാസ ജീവിതത്തിലേക്ക്. ഇരുനൂറ് കോടിയോളം രൂപ വില മതിക്കുന്ന സ്വത്ത് ദാനം ചെയ്താണ് ഗുജറാത്തിലെ പ്രമുഖ നിര്‍മാണ വ്യവസായിയായ ഭവേഷ് ഭണ്ഡാരിയും ഭാര്യയും ആജീവനാന്ത സന്ന്യാസത്തിലേക്ക് പ്രവേശിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ചടങ്ങിലാണ് തങ്ങളുടെ മുഴുവന്‍ സ്വത്തും ദാനം ചെയ്ത് ഇരുവരും സന്ന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഏപ്രില്‍ മാസം അവസാനത്തോടെ ഔദ്യോഗികമായി ജൈന സന്ന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കാനിരിക്കുകയാണ് ഭവേഷും പത്നിയും.

ഏപ്രില്‍ 22 ന് ദീക്ഷ സ്വീകരിക്കുന്നതോടെ കുടുംബപരമായ എല്ലാ ബന്ധങ്ങളും പരിത്യജിക്കുന്ന ഭവേഷിനും ഭാര്യയ്ക്കും ലൗകിക പരമായ യാതൊന്നും സൂക്ഷിക്കാന്‍ അനുമതിയുണ്ടാകില്ല. ശേഷം ഇന്ത്യയിലുടനീളം നഗ്ന പാദരായി കാല്‍നട യാത്ര ചെയ്ത് ഭിക്ഷയാചിച്ച് ഇരുവരും ജീവിതം നയിക്കണം. വെളുത്ത നിറത്തിലുള്ള രണ്ട് വസ്ത്രങ്ങളും ഭിക്ഷ സ്വീകരിക്കാനുള്ള ഒരു പാത്രവും ഇവര്‍ക്ക് അനുവദിച്ചു നല്‍കും.

കൂടാതെ എവിടെയെങ്കിലും ഇരിക്കുന്നതിന് മുമ്പ് ആ ഭാഗത്തെ ചെറു പ്രാണികളെ അകറ്റുന്നതിനായി ജൈന സന്ന്യാസിമാര്‍ ഉപയോഗിക്കുന്ന വെളുത്ത നിറമുള്ള രജോഹരന്‍ കൂടി നല്‍കും. ഏറ്റവും ചെറിയ കൃമി കീടങ്ങളുടെ ജീവന് പോലും ജൈനമതം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ജൈന മതത്തിന്റെ പഞ്ചമഹാ വ്രതങ്ങളില്‍ ഒന്നാണ് അഹിംസ. അത് പാലിക്കുന്നതിന്റെ ഭാഗമായാണ് ഇരിക്കുന്നതിന് മുമ്പ് രജോഹരന്‍ ഉപയോഗിച്ച് പ്രാണികളെ അകറ്റുന്നത്.

2022 ല്‍ ദമ്പതിമാരുടെ 19 കാരിയായ മകളും 16 വയസുള്ള മകനും സന്ന്യാസം സ്വീകരിച്ചിരുന്നു. മക്കളുടെ പ്രവൃത്തിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലൗകികമായ സര്‍വ ബന്ധങ്ങളും ത്യജിച്ച് ആത്മീയതയുടെ പാതയിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തില്‍ ഭവേഷും ഭാര്യയും എത്തിച്ചേര്‍ന്നതെന്ന് ജൈന സമുദായത്തിലുള്ളവര്‍ പറയുന്നു.


ഫെബ്രുവരിയില്‍ നടന്ന പരിത്യജിക്കല്‍ ചടങ്ങിന്റെ ഭാഗമായി രാജകീയ പ്രൗഢിയില്‍ 35 പേരടങ്ങുന്ന സംഘത്തിനൊപ്പം നാല് കിലോമീറ്റര്‍ ദൂരം ഘോഷയാത്ര നടത്തി. യാത്രയിലുടനീളം ദമ്പതിമാര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകളും എയര്‍ കണ്ടീഷണറുകളുമുള്‍പ്പെടെ എല്ലാ വസ്തുവകകളും ദാനം ചെയ്തു.

സമ്പന്ന കുടുംബമായതിനാല്‍ത്തന്നെ ഭവേഷിന്റേയും ഭാര്യയുടേയും തീരുമാനം രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് സന്ന്യാസം ജീവിതം സ്വീകരിച്ച ഭവര്‍ലാല്‍ ജൈന്‍ പോലുള്ള വ്യക്തികളുടെ പാതയിലേക്കാണ് ഭവേഷും ഭാര്യയും സഞ്ചരിക്കുന്നത്. ഇന്ത്യയിലെ മൈക്രോ-ഇറിഗേഷന്‍ സംവിധാനത്തിന്റെ അമരക്കാരനായിരുന്നു ഭവര്‍ലാല്‍ ജൈന്‍.

കഴിഞ്ഞ കൊല്ലം ഗുജറാത്തിലെ ഒരു സമ്പന്ന വജ്ര വ്യാപാരിയും ഭാര്യയും സമാനമായി സന്ന്യാസം സ്വീകരിച്ചിരുന്നു. ദമ്പതിമാരുടെ 12 വയസുള്ള മകന്‍ ദീക്ഷ സ്വീകരിച്ച് അഞ്ച് കൊല്ലത്തിന് ശേഷമായിരുന്നു അവരുടെ ആത്മീയ പ്രവേശനം. മകനെപ്പോലെ ഫെറാറി കാറിലായിരുന്നു അവരുടെ ഘോഷ യാത്ര.

2017 ല്‍ മധ്യപ്രദേശില്‍ നിന്നുള്ള സമ്പന്ന ദമ്പതിമാര്‍ സുമിത് റാത്തോഡും ഭാര്യയും നൂറ് കോടി രൂപയുടെ സ്വത്തും മൂന്ന് വയസുള്ള മകളേയും ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിച്ചിരുന്നു. മുത്തച്ഛന്റേയും മുത്തശ്ശിയുടേയും സംരക്ഷണത്തില്‍ വിട്ട കുട്ടിയുടെ സ്ഥിതിയറിയാന്‍ സംസ്ഥാന ശിശു സംരക്ഷണ സമിതി പോലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സന്ന്യാസിമാരായിത്തീര്‍ന്ന അച്ഛനും അമ്മയുമായി കുട്ടിയ്ക്ക് ഇപ്പോള്‍ യാതൊരു ബന്ധവുമില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.