കാസര്‍കോട്ട് മോക് പോളില്‍ ചെയ്യാത്ത വോട്ട് ബിജെപിക്ക്; പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം

കാസര്‍കോട്ട് മോക് പോളില്‍ ചെയ്യാത്ത വോട്ട് ബിജെപിക്ക്; പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം

കാസര്‍കോട്ടെ പരാതി ശരിയെന്ന് തെളിഞ്ഞാല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനിനൊപ്പം വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ കൂടി എണ്ണണമെന്ന ഹര്‍ജിക്കാരുടെ വാദത്തിന് ബലമേറും.

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട് ബിജെപി സ്ഥാനാര്‍ഥിയുടെ പേരില്‍ വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം.

മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. ഇലക്ട്രോണിക് വോട്ടിങ് മെഷീനിനൊപ്പം വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ കൂടി എണ്ണണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് മോക്പോള്‍ വിഷയം സുപ്രീം കോടതിയില്‍ ഉയര്‍ന്നു വന്നത്.

ഹര്‍ജി നല്‍കിയവരില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് കാസര്‍കോട്ട് ഉണ്ടായ മോക്പോള്‍ വിഷയം കോടതിയില്‍ ഉന്നയിച്ചത്. നാല് ഇലക്ടോണിക് വോട്ടിങ് മെഷീനുകളില്‍ മോക്പോള്‍ നടത്തിയപ്പോള്‍ ഓരോ വോട്ടുകള്‍ ബിജെപിക്ക് അധികമായി പോയി എന്നാണ് ഭൂഷണ്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

മോക്പോളില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാന്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുമായും ഇവിഎമ്മുമായും ബന്ധപ്പെട്ട പ്രക്രിയകള്‍, കൃത്രിമം നടന്നിട്ടില്ലെന്ന ഉറപ്പ് തുടങ്ങിയവ വിശദീകരിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിവിപാറ്റ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ഇന്നലെ നടന്ന മോക്‌പോളിലാണ് ഇവിഎമ്മില്‍ ബിജെപിക്ക് അധികമായി വോട്ടു ലഭിച്ചത്. മോക് പോളിന്റെ ആദ്യ റൗണ്ടില്‍ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അമര്‍ത്തി പരീക്ഷിച്ചപ്പോള്‍ നാലു മെഷീനുകളില്‍ ബിജെപിക്ക് രണ്ട് വോട്ട് ലഭിച്ചതായി വ്യക്തമാക്കി. ബിജെപിയുടെ ചിഹ്നത്തില്‍ അമര്‍ത്താതിരുന്നപ്പോഴും പാര്‍ട്ടിയുടെ കണക്കില്‍ ഒരു വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍, സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ഏജന്റുമാരാണ് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന് പരാതി നല്‍കിയത്. മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

ഇവിഎം വഴി വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്ന മിക്ക യൂറോപ്യന്‍ രാജ്യങ്ങളും പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിയെന്ന് നേരത്തെ ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തിരികെ ബാലറ്റിലേക്ക് മടങ്ങിപ്പോകുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കാസര്‍കോട്ടെ പരാതി ശരിയെന്ന് തെളിഞ്ഞാല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനിനൊപ്പം വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ കൂടി എണ്ണണമെന്ന ഹര്‍ജിക്കാരുടെ വാദത്തിന് ബലമേറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.