'സില്‍വര്‍ ലൈന്‍ അട്ടിമറിക്കാന്‍ 150 കോടി രൂപ കൈക്കൂലി': വി.ഡി സതീശനെതിരായ ഹര്‍ജി തള്ളി വിജിലന്‍സ് കോടതി

'സില്‍വര്‍ ലൈന്‍ അട്ടിമറിക്കാന്‍ 150 കോടി രൂപ കൈക്കൂലി': വി.ഡി സതീശനെതിരായ ഹര്‍ജി തള്ളി വിജിലന്‍സ് കോടതി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.

തെളിവ് സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്.

സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി സതീശന്‍ അന്തര്‍ സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറാണ് നിയമസഭയില്‍ ആദ്യം ആരോപണം ഉന്നയിച്ചത്.

ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് കവടിയാര്‍ സ്വദേശിയായ ഹഫീസ് വിജിലന്‍സ് ഡയറക്ടറെ സമീപിച്ചു. വിജിലന്‍സ് അന്വേഷണം നടത്താതെ വന്നതോടെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ലെന്ന് വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

പരാതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തിയിട്ടില്ല. പി.വി അന്‍വര്‍ എംഎല്‍എ ആരോപണം ഉന്നയിച്ചത് നിയമ സഭയിലാണ്. പരാതിക്കാരന് മാധ്യമ വാര്‍ത്തകള്‍ അല്ലാതെ മറ്റ് വിവരങ്ങളില്ല. തിരഞ്ഞെടുപ്പ് ഫണ്ടിന് വേണ്ടിയാണ് കോര്‍പറേറ്റുകളില്‍ നിന്ന് പണം വാങ്ങിയതെങ്കില്‍ അത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് അന്വേഷിക്കേണ്ടത്. അതിനും തെളിവില്ല.

അതിനാല്‍ ഈ കേസില്‍ അന്വേഷണം ആവശ്യമില്ല. നിയമസഭാ സാമാജികര്‍ക്ക് പ്രത്യേക അധികാരമോ പരിരക്ഷയോ ഉണ്ടോയെന്ന് വ്യക്തത വരുത്തണം. അതിനാല്‍, ലഭിച്ച പരാതി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറിയെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.