ബംഗളൂരു: ബിജെപിയുടെ മുന്‍ കര്‍ണാടക സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായിരുന്ന കെ.എസ് ഈശ്വരപ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിമത പ്രവര്‍ത്തനം നടത്തി എന്ന കണ്ടെത്തലില്‍ ആറ് വര്‍ഷത്തേക്കാണ് നടപടി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശിവമൊഗ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഈശ്വരപ്പ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
ഈശ്വരപ്പയുടെ മകന്‍ കന്ദേശിന് ഹവേരിയില്‍ നിന്ന് മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതാണ് അദേഹത്തെ ചൊടിപ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും അദേഹത്തിന്റെ മകനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ വിജയേന്ദ്രയുമാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്നാണ് ഈശ്വരപ്പയുടെ ആരോപണം. വിജയേന്ദ്രയുടെ സഹോദരന്‍ ബി.വൈ രാഘവേന്ദ്രയാണ് ശിവമൊഗയിലെ ബിജെപി സ്ഥാനാര്‍ഥി.
താന്‍ പാര്‍ട്ടിക്കൊപ്പമല്ലെന്നും സ്വതന്ത്രനായാണ് നില്‍ക്കുന്നതെന്നും ഈശ്വരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. അച്ചടക്ക നടപടിയെ ഭയക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശയങ്ങള്‍ക്കൊപ്പമാണ് താന്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിനെതിരെയാണ് മോഡി പോരാടുന്നത്.
കര്‍ണാടകയില്‍ യെദ്യൂരപ്പയുടെയും മക്കളുടെയും കാല്‍ക്കീഴില്‍ നിന്ന് പാര്‍ട്ടിയെ രക്ഷപ്പെടുത്താനാണ് താന്‍ പോരാടുന്നതെന്നും ഈശ്വരപ്പ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26