ബ്രസീലില്‍ കൊടുംചൂടിന് പിന്നാലെ പെരുമഴയും പ്രളയവും; അണക്കെട്ട് തകര്‍ന്നു; മരണം 60 കവിഞ്ഞു

ബ്രസീലില്‍ കൊടുംചൂടിന് പിന്നാലെ പെരുമഴയും പ്രളയവും; അണക്കെട്ട് തകര്‍ന്നു; മരണം 60 കവിഞ്ഞു

റിയോ ഡി ജനീറോ: ബ്രസീലില്‍ കടുത്ത ചൂടിന് പിന്നാലെയുണ്ടായ പ്രളയക്കെടുതിയില്‍ മരണം 60 കവിഞ്ഞു. കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നിരവധിപ്പേരെ കാണാതായി. ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. തകര്‍ന്ന വീടുകളുടെയും പാലങ്ങളുടെയും റോഡുകളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ബ്രസീലിലെ തെക്കേ അറ്റത്തുള്ള സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ ജലനിരപ്പ് കുതിച്ചുയരുന്നത് അണക്കെട്ടുകള്‍ക്ക് ഭീഷണിയായിട്ടുണ്ട്. പോര്‍ട്ടോ അലെഗ്രെ നഗരം ഇതേത്തുടര്‍ന്ന് കടുത്ത ആശങ്കയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കനത്ത മഴയുടേയും പ്രകൃതിക്ഷോഭത്തിന്റേയും പശ്ചാത്തലത്തില്‍ മേഖലയില്‍ ഗവര്‍ണര്‍ എഡ്വാര്‍ഡോ ലെയ്റ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പോര്‍ട്ടോ അലെഗ്രെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വീസുകളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു.

പെരുമഴയ്ക്ക് പിന്നാലെ തെക്കന്‍ ബ്രസീലിലെ ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ട് ഭാഗികമായി തകര്‍ന്നതും മരണസംഖ്യ ഉയരാന്‍ കാരണമായിട്ടുണ്ട്. അണക്കെട്ട് തകര്‍ന്നതിന് പിന്നാലെ റിയോ ഗ്രാന്‍ഡേ ഡോ സുളില്‍ മാത്രം 67 പേരെ കാണാതായതാണ് അധികൃതര്‍ വിശദമാക്കുന്നത്. 69,000-ത്തിലധികം പേര്‍ വീടുകളില്‍നിന്ന് പലായനം ചെയ്തതായി റിയോ ഗ്രാന്‍ഡെ ഡോ സുളിന്റെ സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.

ചരിത്രത്തിലെ ഏറ്റവും മോശമായ ദുരന്തത്തെയാണ് നേരിടുന്നതെന്ന് ഗവര്‍ണര്‍ എഡ്വാര്‍ഡോ ലെയ്റ്റ് അഭിപ്രായപ്പെട്ടു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ദുരിത ബാധിത മേഖലയ്ക്ക് എല്ലാ സഹായവും നല്‍കുമെന്ന് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ അറിയിച്ചു.

സംസ്ഥാനത്തെ പ്രധാന നദികളിലൊന്നായ ഗൈബ നദിയില്‍ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മണ്ണിടിച്ചില്‍ അടക്കമുള്ള അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അപകടമേഖലകളില്‍ നിന്നും എത്രയും വേഗം മാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

അഞ്ച് ലക്ഷത്തിലേറെ ആളുകള്‍ക്ക് ശുദ്ധ ജലവും വൈദ്യുതിയും ലഭിക്കാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. സാധാരണയില്‍ അധികം ചൂടും ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷവും ശക്തമായ കാറ്റുമാണ് കനത്ത മഴയിലേക്ക് ബ്രസീലിനെ എത്തിച്ചതെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വിശദമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.