തിരുവനന്തപുരം: കെ. സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു. മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയെ സന്ദര്‍ശിച്ച ശേഷമാണ് അദേഹം ഇന്ദിരാ ഭവനിലെത്തി ചുമതലയേറ്റത്.
സ്ഥാനാരോഹണ ചടങ്ങില്‍ ആക്ടിങ് പ്രസിഡന്റ് എംഎം ഹസന്‍ സംബന്ധിച്ചില്ല. ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് മാര്‍ച്ച് 12 നാണ് കെ. സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറിയത്. തുടര്‍ന്നാണ് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസനെ എഐസിസി നേതൃത്വം കെപിസിസി ആക്ടിങ് പ്രസിഡന്റായി നിയമിച്ചത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കെ. സുധാകരന് കെപിസിസി പ്രസിഡന്റ് പദവി തിരികെ നല്‍കാത്തത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായിരുന്നു. സുധാകരനെ ഒഴിവാക്കാന്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകള്‍ ശ്രമം നടത്തിയതായി കെ. സുധാകരന്‍ അനുകൂലികള്‍ വിലയിരുത്തുന്നു.
പദവി തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് കെ. സുധാകരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്‍ഡ് സുധാകരന് കെപിസിസി പ്രസിഡന്റ് പദവി തിരികെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.
'ഇത് ചാര്‍ജ് കൈമാറല്ല, പൊളിറ്റിക്കല്‍ പ്രോസസ് മാത്രമാണ്. രണ്ടും രണ്ടാണ്. എഐസിസി നിശ്ചയിച്ച പ്രകാരമാണ് ഞാനിവിടെ വന്നിരിക്കുന്നത്. ഹസനും വന്നത് അങ്ങനെയാണ്. ഹസന്റെ സാന്നിധ്യം വേണ്ടെന്ന് പുള്ളിക്ക് തോന്നിയിരിക്കും. എങ്കിലും ഹസന്റെ സാന്നിധ്യം ആവശ്യമായിരുന്നു എന്നു ഞാന്‍ കരുതുന്നു'- ചടങ്ങില്‍ എം.എം ഹസന്റെ അസാന്നിധ്യത്തെ പരാമര്‍ശിച്ച് സുധാകരന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26